ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവും അധികം പ്രവാസികള്‍ എത്തുന്നത് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന മേഖലയില്‍ നിന്നുമാണ്. യു എ ഇയിലെ കണക്ക് എടുക്കുകയാണെങ്കില്‍ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. അത് കഴിഞ്ഞ് രണ്ടാമതാണ് പാകിസ്ഥാന്‍ വരുന്നത്. എന്നാല്‍ സൗദി അറേബ്യയിലേക്ക് വരുമ്പോള്‍ എണ്ണത്തില്‍ ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം ബംഗ്ലാദേശിനാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ഏത് നാട്ടില്‍ നിന്നുള്ള പ്രവാസികളാണെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്നത്. മറ്റൊരു നാട്ടില്‍ പോകുമ്പോള്‍ അവിടുത്തെ നിയമങ്ങളും അതുപോലെ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ചിലരെങ്കിലും നിയമപരമല്ലാത്ത പ്രവർത്തികളില്‍ ഏർപ്പെട്ട് പണം സമ്പാദിക്കാനും മറ്റും ശ്രമിക്കുന്നു. ഇത്തരത്തില്‍ ഗുരുതരമായ കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനോടൊപ്പം തന്നെ അറബ് രാഷ്ട്രങ്ങള്‍ നാടുകടത്തുകയും ചെയ്യും.
അടുത്തിടെ ഗള്‍ഫില്‍ നിന്നും പ്രത്യേകിച്ച്, സൗദി അറേബ്യയില്‍ നിന്നും നാടുകടത്തപ്പെട്ടവരില്‍ കൂടുതലും പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം. അധികവും യാചനയ്ക്കായി എത്തിയതിനെ തുടർന്ന് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരായിരുന്നു. യാചനക്കായി ഇത്തരത്തില്‍ ആളുകള്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സൗദി അറേബ്യന്‍ അധികൃതർ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇപ്പോഴിതാ നിരന്തരമുള്ള സമ്മർദ്ദങ്ങള്‍ക്ക് ഒടുവില്‍ പാകിസ്ഥാനും ഒടുവില്‍ ഇത്തരം നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നിരിക്കുകയാണ്. വ്യാജ രേഖ, യാചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും നാടുകടത്തപ്പെട്ടവരുടെ പാസ്പോർട്ടുകള്‍ റദ്ദാക്കാന്‍ പാകിസ്ഥാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
2025 വരെ ഭിക്ഷാടനം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾക്ക് 7,800 ൽ അധികം പാകിസ്ഥാനികള്‍ നാടുകടത്തപ്പെട്ടുവെന്നാണ് പാകിസ്ഥാന്റെ തന്നെ പ്രവാസികാര്യ വകുപ്പ് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഈ നാടുകടത്തപ്പെട്ടവരുടെയെല്ലാം പാസ്‌പോർട്ടുകളാണ് റദ്ദാക്കുന്നത്. നാടുകടത്തപ്പെടുന്ന പ്രവാസികളുടെ പാസ്പോർട്ടുകള്‍ റദ്ദാക്കുമെന്നും ഇവർക്കെതിരെ എഫ് ഐ ആർ ഫയല്‍ ചെയ്യുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
നാടുകടത്തപ്പെടുന്നവരുടെ പാസ്‌പോർട്ട് പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി അടുത്ത അഞ്ച് വർഷത്തേക്ക് അവർ വിദേശ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പാക് സർക്കാർ പറയുന്നു. നാടുകടത്തപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി അവരെ പാസ്‌പോർട്ട് നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള സർക്കാരിന്റെ തീരുമാനത്തെ യു എ ഇയിലെ പാകിസ്ഥാനികൾ സ്വാഗതം ചെയ്യുന്നതായും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മെയ് 16 ന് പുറത്ത് വന്ന ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 16 മാസത്തിനിടെ സൗദി അറേബ്യ നാടുകടത്തിയത് 5033 പാകിസ്ഥാനി യാചകരെയായിരുന്നു. 2024 ജനുവരി മുതൽ, സൗദി അറേബ്യ, ഇറാഖ്, മലേഷ്യ, ഒമാൻ, ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നായി ആകെ 5402 പാകിസ്ഥാനികൾ നാടുകടത്തപ്പെട്ടു. ഇറാഖിൽ നിന്ന് 247 പേരും യു എ ഇയിൽ നിന്ന് 58 പേരുമാണ് നാടുകടത്തപ്പെട്ടത്. ഇതിൽ 4850 പേർ 2024ലും 522 പേർ ഈ വർഷവും കയറ്റി അയക്കപ്പെട്ടവരാണ്.
യാചന കർശനമായി നിരോധിച്ചിരിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. യാചന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ കനത്ത പിഴയും തടവും ശിക്ഷയായി ലഭിക്കും. പാകിസ്ഥാനിൽ നിന്നുള്ളവർ ഹജ്ജ്, ഉംറ തീർത്ഥാടന വിസകളുടെ മറവിൽ രാജ്യത്തെത്തി ഭിക്ഷാടനം നടത്തുന്നത് പതിവാണ്. ഇത് സൗദി അറേബ്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് തന്നെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
