ബെംഗളൂരു: ഹോട്ടൽമുറിയിൽ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി (36) എന്ന യുവതിയെ ആണ് 25 വയസ്സുകാരനായ ഐടി ജീവനക്കാരൻ യഷസ് കൊലപ്പെടുത്തിയത്. ഇരുവരും ബെംഗളൂരുവിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറെ നാളായി ഹരിണിയും യഷസും അടുപ്പത്തിലായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ ഹരിണി ആഗ്രഹിച്ചു. ഇതിനായി യഷസിൽനിന്നു സ്വയം അകന്നു നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഈ ദേഷ്യമാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസർ പറഞ്ഞു.
യഷസുമായുള്ള സൗഹൃദം രണ്ടു കുട്ടികളുടെ അമ്മയായ ഹരിണിയുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഹരിണിയുടെ കുടുംബം ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും റിപ്പോർട്ടുണ്ട്. ബന്ധം തുടരാൻ കഴിയില്ലെന്ന് ഹരിണി യഷസിനോട് പറഞ്ഞതിനു പിന്നാലെയായിരുന്നു കൊലപാതകം. പ്രകോപിതനായ യഷസ് 17 തവണയാണ് ഹരിണിയെ കുത്തിയത്.
