ഹജ്ജ് പരിസമാപ്തിയിലേക്ക്; സംതൃപ്തിയില്‍ ഹാജിമാര്‍

മിന: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം പരിസമാപ്തിയിലേക്ക്. നാളത്തെ കല്ലേറു കര്‍മത്തോടെ ഹജ്ജ് അവസാന ഘട്ടത്തിലേക്കു കടക്കും. അറഫയില്‍ പാപമോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ചും മുസ്ദലിഫയില്‍ രാപ്പാര്‍ത്തും പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പുതു ജീവിതവുമായി ഹാജിമാര്‍ നാളെ മുതല്‍ മിനാ താഴ് വാരം വിടാന്‍ തുടങ്ങും.

ആദ്യ കല്ലേറു ദിവസമായ വെള്ളിയാഴ്ച ഹാജിമാര്‍ പ്രയാസ രഹിതമായി ജംറതുല്‍ അഖബയിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി. ഇന്ന്് ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ മൂന്നു ജംറകളിലാണ് കല്ലേറു കര്‍മം നടത്തുന്നത്. നാളത്തെ കല്ലേറു കര്‍മം കൂടി പൂര്‍ത്തിയായാല്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മഗ് രിബ് നമസ്‌കാരത്തിനു മുന്‍പായി മിനാ താവ് വാരം വിടും.

തിരക്കുകളും അനിഷ്ടസംഭവങ്ങളും ഇല്ലാതിരിക്കാന്‍ സമയക്രമങ്ങളും കര്‍ശന നിയന്ത്രണങ്ങളും പാലിച്ചാണ് കല്ലേറ് കര്‍മം അനുവദിച്ചിരുന്നത്. വെള്ളിയാഴ്ച ജംറയിലെ കല്ലേറി നുശേഷം തല മുണ്ഡനം ചെയ്ത് ഇഹ്‌റാ മില്‍നിന്ന് മുക്തരായ ഹാജിമാര്‍ സാധാരണ വസ്ത്രം ധരിച്ചതോടെ പാല്‍കടല്‍ കണക്കെനിന്ന മിനാ താഴ്വാരം വര്‍ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു.

നാളെ മുതല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാ ക്കി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മക്ക യില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. മദീന സന്ദര്‍ശനം നടത്താത്തവര്‍ എട്ടു ദിവസം മദീനയില്‍ തങ്ങി അവിടെന്നുമായിരിക്കും നാട്ടിലേക്കു തിരിക്കുക.

പ്രയാസ രഹിതമായി ഇതുവരെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ തീര്‍ഥാടകര്‍. ഇന്ന് കല്ലേറു കര്‍മം മാത്രമാണ് ഹാജിമാര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. അതു പൂര്‍ത്തിയാക്കി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും ഖൂര്‍ആന്‍ പാരായണത്തിനും പ്രഭാഷണങ്ങള്‍ക്കുമാണ് സമയം ചെലവഴിച്ചത്. 16,73,230 ഹാജിമാരാണ് ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത്.