മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ഥിത്വത്തിനായി തുടക്കം മുതല്‍ അവസാനംവരെ ശക്തമായി രംഗത്തുണ്ടായിരുന്നയാളാണ് വി.എസ്. ജോയ്. എന്നാല്‍, എഐസിസി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ജോയി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തികഞ്ഞ ഉത്തരവാദിത്വത്തോടെ മുന്നില്‍നിന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റോ അല്ലെങ്കില്‍ ആദ്യം ഒഴിവുവരുന്ന രാജ്യസഭാ സീറ്റോ ജോയിക്കു നല്‍കണം എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി, പ്രിയങ്കാ ഗാന്ധി എംപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജോയിയുടെ നിലപാടുകളെ വിലയിരുത്തി അംഗീകരിച്ചത്. തീരുമാനം ബുധനാഴ്ച ജില്ലയിലെത്തിയ കെ.സി. വേണുഗോപാല്‍ ജോയിയെ നേരിട്ട് അറിയിച്ചു.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് മുന്നില്‍ നിന്നയാള്‍ എന്ന പരിഗണനയും ഉണ്ടായി. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ ഏല്പിക്കുന്ന എന്ത് ഉത്തരവാദിത്വവും ഭംഗിയായി നിര്‍വഹിക്കുമെന്ന് വി.എസ്. ജോയി പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി പോസ്റ്ററൊട്ടിക്കുന്ന ജോയിയുടെ പടം പങ്കുവെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെ ഐക്യംനിറഞ്ഞ പ്രവര്‍ത്തനരീതികളെ സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കുന്നുമുണ്ട്.
നിലമ്പൂരില്‍ അവസാനനിമിഷംവരെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കപ്പെട്ട ഒരാളായിരുന്നു ജോയി. മികച്ച ഡിസിസി പ്രസിഡന്റുമാരില്‍ ഒരാളെന്നതും മണ്ഡലത്തിലെ വ്യക്തി എന്നതുമായിരുന്നു ഇതിന് പ്രധാനകാരണം. യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നു എന്നതും അദ്ദേഹത്തിന്റെ മേന്മയായി വിലയിരുത്തി.
