തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ യുവതി മരിച്ചു; ഹൃദയം കാണാനില്ലെന്ന് കുടുംബം

ലണ്ടന്‍: തുര്‍ക്കിയില്‍ അവധിക്കാലം ചെലവിടാനെത്തിയതിനിടെ രോഗം ബാധിച്ച് മരിച്ച യുവതിയുടെ ഹൃദയം കാണാതായതായി ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മൃതദേഹ പരിശോധനയിലാണ് ഹൃദയം കാണാതായ വിവരം അധികൃതര്‍ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചത്.

പോര്‍ട്ട്‌സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ(28) മരണത്തിന്റെ യഥാര്‍ഥകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ബെത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം ബെത്ത് മരിച്ചതായിറിപ്പോര്‍ട്ട് ചെയ്തു.

വിവിധ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് യുവതി മരിച്ചതെന്ന് തുര്‍ക്കി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലേക്ക് നയിച്ച കൃത്യമായ കാരണത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടുമില്ല. തുര്‍ക്കി അധികൃതര്‍ ഒരു തരത്തിലും സഹകരിച്ചില്ലെന്നും ആദ്യഘട്ടത്തില്‍ താന്‍ ഭാര്യയ്ക്ക് വിഷം നല്‍കിയെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തതായി ബെത്തിന്റെ ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിന്‍ ആരോപിച്ചു.


മൃതദേഹത്തില്‍ ഹൃദയം കാണാനില്ലെന്ന് യുകെയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയതെന്ന് ലൂക്ക് പറയുന്നു. എന്നാല്‍ ബെത്ത് ഒരു തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിട്ടില്ലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. പെന്‍സിലിന്‍ അലര്‍ജിയുള്ള ബെത്തിന് അത് നല്‍കിയതായും കുടുംബം ആരോപിക്കുന്നുണ്ട്. ബെത്തിന്റെ മരണത്തെ കുറിച്ച് യുകെ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Most Popular

error:
Exit mobile version