ഒഴിഞ്ഞുപോ, നീ എന്ന് ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്; ഓഗസ്റ്റ് 9നെന്ന് പെൺകുട്ടി: നിർണായക ചാറ്റ് പോലീസിന്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു മാസത്തോളമായി ഒളിവില്‍ കഴിയുന്ന പ്രതി സുകാന്തിന് കുരുക്കു മുറുകുന്നു. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ണായക തെളിവുകള്‍ കേസ് അന്വേഷിക്കുന്ന പേട്ട പൊലീസിനു ലഭിച്ചു. 

സുകാന്തിന്റെ ഐ ഫോണ്‍ ചാറ്റിലെ വിവരങ്ങള്‍ വീണ്ടെടുത്തപ്പോള്‍ ഇരുവരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശങ്ങളാണ് ലഭിച്ചത്. സുഹൃത്തായ ഐബി ഉദ്യോഗസ്ഥയോട് എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുകാന്ത് ടെലഗ്രാം ചാറ്റില്‍ ചോദിച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. സുകാന്ത് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഓഗസ്റ്റ് 9ന് താന്‍ മരിക്കുമെന്നാണ് പെണ്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്.

സുകാന്തിന്റെ ഐ ഫോണ്‍ അമ്മാവന്റെ വീട്ടില്‍നിന്നാണ് പൊലീസ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെലഗ്രാം ചാറ്റിന്റെ വിവരങ്ങള്‍ ലഭിച്ചത്. തന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് സുകാന്ത് പലവട്ടം പെണ്‍കുട്ടിയോടു പറഞ്ഞു. ഒടുവില്‍ ഗതികെട്ടാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് പെണ്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു മുന്‍പും പെണ്‍കുട്ടി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ലൈംഗികചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് സുകാന്തിനെതിരെ ബലാത്സംഗ കുറ്റമടക്കം ചുമത്തി കേസെടുത്തു. പിന്നാലെ ഒളിവില്‍ പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. സുകാന്തിന്റെ മാതാപിതാക്കളെ പൊലീസ് കഴിഞ്ഞ മാസം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു. ഇവര്‍ കേസില്‍ പ്രതികളല്ലെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

കേസില്‍ പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നത്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു. സുകാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്ച വരെ തടഞ്ഞിരിക്കുകയാണ്. ജാമ്യഹര്‍ജിയില്‍ അന്ന് ഹൈക്കോടതി വിധി പറയും. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.