കുവൈത്ത് സിറ്റി: കുവൈത്തിൽ ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു.
പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ പതിനേഴിന് കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചിരുന്നു. ബൗഷർ വിലായത്തിലെ റസ്റ്ററന്റിൽ ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് ആണ് രണ്ട് പേർ മരിച്ചത്.
ബൗഷറിലെ വിലായത്തിൽ റസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണ് രണ്ട് ഏഷ്യൻ പൗരന്മാർ മരിച്ചതായി കുവൈത്ത് പോലിസ് അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കുന്നു. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.