കറുകച്ചാൽ: സൗഹൃദം അവസാനിപ്പിച്ച പെൺസുഹൃത്തിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവും സുഹൃത്തും പിടിയിൽ. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ മേലേട്ടുതകിടി അമ്പഴത്തിനാൽവീട്ടിൽ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു.
ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടിയിൽവെച്ചാണ് നീതുവിനെ അൻഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികിൽ അബോധാവസ്ഥയിൽകിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്.
തുടക്കത്തിൽ അപകടമരണമാണെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാർ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കൾ: ലക്ഷ്മിനന്ദ, ദേവനന്ദ.
