മുള്ളൻപന്നിയുടെയും ഉടുമ്പിന്റെയും മാംസം കഴിച്ചെന്ന് വെളിപ്പെടുത്തൽ; നടി ഛായാ കദമിന് എതിരെ വനംവകുപ്പ് നടപടി

മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഹിന്ദി–മറാഠി നടി ഛായാ കദമിന് എതിരെ നടപടി തുടങ്ങി വനം വകുപ്പ്. മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് പരാമർശിച്ച് അടുത്തിടെ മറാഠി റേഡിയോ ചാനലിന് നൽകിയ വിഡിയോ അഭിമുഖമാണ് കുരുക്കായത്. മുംബൈയിൽ ഇല്ലെന്നും നാലു ദിവസത്തിനു ശേഷം ഹാജരാകാമെന്നും നടി അറിയിച്ചതായി അധികൃതർ പറഞ്ഞു.

മുംബൈ ആസ്ഥാനമായ പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഡിഎഫ്ഒയ്ക്കും പരാതി നൽകിയത്. 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തൽ ശരിയെങ്കിൽ വന്യജീവികളെ വേട്ടയാടിയവർക്ക് എതിരെയും നടപടി വേണമെന്ന് പരാതിയിൽ പറയുന്നു.