പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനിൽക്കെ ഇൻഡിഗോ വിമാനത്തില്‍ ഭീഷണി മുഴക്കി യാത്രക്കാരന്‍; പിന്നെ സംഭവിച്ചത്…

0
1308

പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. ബെംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാനേഡിയന്‍ യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കി. പരിശോധനകൾക്ക് ശേഷം, സ്ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കി ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്.

സംഭവത്തിൽ ടൊറന്റോ നിവാസിയായ യോഹനാഥൻ നിഷാന്തിനെ (23) ഫൂൽപൂർ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി വാരണാസി വിമാനത്താവളത്തിലാണ് പരിഭ്രാന്തി പരത്തിയ സംഭവം അരങ്ങേറിയത്. ഭീഷണിയെ തുടര്‍ന്ന്, വിമാനം റൺവേയിൽ നിന്ന് അടിയന്തിരമായി വിമാനത്താവളത്തിന്റെ ഏപ്രണിലേക്ക് മാറ്റി.

സിഐഎസ്എഫും ബോംബ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഎസ്) മണിക്കൂറുകളോളം പരിശോധിച്ച ശേഷം ഞായറാഴ്ച രാവിലെയാണ് വിമാനം പുറപ്പെടാൻ അനുവദിച്ചത്. യോഹനാഥൻ മദ്യപിച്ചിരുന്നതായി ഇൻസ്പെക്ടർ പ്രവീൺ കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കാനഡ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ബിഡിഎസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും നടത്തിയ തീവ്രമായ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ഡിസിപി ആകാശ് പട്ടേൽ പറഞ്ഞു.