ദുബൈ: 15നും 16നും ഇടയില്‍ പ്രായമുള്ള മൂന്ന് ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സ്‌കൂള്‍ ആക്രമണ കേസില്‍ നേരത്തേ പുറപ്പെടുവിച്ച വിധി പരിഷ്‌കരിച്ച് റാസല്‍ഖൈമയിലെ ജുവനൈല്‍ ക്രിമിനല്‍ കോടതി. അപ്പീല്‍ സ്വീകരിച്ച കോടതി, കൗമാരക്കാര്‍ക്ക് എമിറേറ്റ്‌സ് കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാനാണ് വിധിച്ചത്. 2025 ജനുവരി 13 തിങ്കളാഴ്ചയാണ് റാസല്‍ഖൈമയിലെ ഒരു സ്‌കൂളില്‍ സ്‌കൂള്‍ സമയത്തിനിടെ അക്രമ സംഭവം ഉണ്ടായത്.
ഉച്ചകഴിഞ്ഞ് 3.20ഓടെയാണ് 15 വയസ്സുള്ള ഒരു ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥിയെ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണം പെട്ടെന്നാണ് ഉണ്ടായതെന്ന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു. ക്ലാസ് മുറിയുടെ വാതില്‍ അടച്ചശേഷം ഇവര്‍ വിദ്യാര്‍ത്ഥിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
തുടക്കത്തില്‍ മൂന്ന് പേരെയും ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാനാണ് കോടതി വിധിച്ചിരുന്നത്. എന്നിരുന്നാലും, കൂടുതല്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപ്പീലിനെത്തുടര്‍ന്ന്, കോടതി തീരുമാനത്തിന് പകരം സാമൂഹിക സേവനം ചെയ്യാന്‍ വിധിക്കുകയായിരുന്നു. അതേസമയം മൂന്നുപേരെയും കുറ്റവിമുക്തരാക്കാന്‍ കോടതി വിസമ്മതിച്ചു.
ആക്രമിക്കപ്പെട്ട ദിവസം മകന്റെ കഴുത്തിലും മുഖത്തും ചതവുകള്‍ കണ്ടെന്നും ആക്രമണത്തിനിടെ മകന് ബോധം നഷ്ടപ്പെട്ടതായും ഇരയുടെ പിതാവ് പറഞ്ഞു. ഉടന്‍ തന്നെ ഇയാള്‍ മകനെ റാസല്‍ഖൈമ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മെഡിക്കല്‍ സ്റ്റാഫ് ആക്രമണത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂളിനെ അറിയിക്കുകയും അന്വേഷണത്തിനായി വിഷയം പൊലിസിനും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിനും റഫര്‍ ചെയ്യുകയും ചെയ്തു. അതിനുശേഷം താമസിയാതെ വിശദമായ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചു.
ആശുപത്രിയില്‍ നടത്തിയ മൊഴിയെടുപ്പില്‍ ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ടതോ പങ്കാളികളായതോ ആയ അഞ്ച് സഹപാഠികളെ വിദ്യാര്‍ത്ഥി തിരിച്ചറിഞ്ഞു. പ്രധാന പ്രതിയുടെ പിതാവ് തന്റെ മകനും വഴക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. മാതാപിതാക്കളെ അപമാനിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് കൗമാരക്കാരന്‍ അവകാശപ്പെട്ടു. ഇതാണ് ആക്രമണത്തിന് കാരണമായത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇരയുടെ പിതാവ് വെളിപ്പെടുത്തി. അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ക്ലാസ്സിലും ഇടവേളകളിലും ഒരേ വിദ്യാര്‍ത്ഥിയില്‍ നിന്ന് തന്റെ മകന്‍ വാക്കാലുള്ള അധിക്ഷേപവും പ്രകോപനവും സഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പീഡനത്തിന്റെ രേഖകളും തെളിവുകളും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിന് സമര്‍പ്പിച്ചു.
ഏറ്റവും പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്ന് 24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ റെക്കോര്‍ഡിംഗാണ്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി സമര്‍പ്പിച്ചു. ഈ റെക്കോര്‍ഡിംഗ് ഇരയുടെ വാദത്തെ പിന്തുണയ്ക്കുകയും മെഡിക്കല്‍ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
