ഷാര്‍ജ: ഷാര്‍ജയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ നാലുപേർ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്.
അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ 44-ാം നിലയില്‍ നിന്ന് ചാടിയ ഒരാളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റും കനത്ത പുക ശ്വസിച്ചും ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹാറ സെന്ററിന്റെ എതിര്‍വശത്തുള്ള ഫ്‌ളാറ്റില്‍ രാവിലെ പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഒട്ടേറെ അപ്പാര്‍ട്ട്‌മെന്റുകള്‍ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി.
ടവറിന്റെ മുകളിലത്തെ നിലകളിലാണ് അഗ്നിബാധയുണ്ടായത്. സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ വേഗത്തില്‍ ഒഴിപ്പിക്കാനും തീ നിയന്ത്രണവിധേയമാക്കാനും കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാനും പ്രവര്‍ത്തിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്താനും കെട്ടിടം സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനും അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
