കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി നോക്കിയപ്പോൾ ചോരയിൽ കുളിച്ച നിലയിൽ സഞ്ജുവിനെ കണ്ടെത്തുകയായിരുന്നു
മധ്യപ്രദേശ്: കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരായി മകൾ വിവാഹം ചെയ്തതിന്റെ പേരിൽ അച്ഛൻ ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ഉടമയായ സഞ്ജു ജെയ്സ്വാളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ട് വീട്ടിലുണ്ടായിരുന്നവർ ഓടിയെത്തി നോക്കിയപ്പോൾ ചോരയിൽ കുളിച്ച നിലയിൽ സഞ്ജുവിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇയാൾ മരിച്ചു.
സഞ്ജുവിന്റെ മകൾ നാട്ടിലുള്ള യുവാവിനൊപ്പം രണ്ടാഴ്ച മുൻപ് നാട് വിട്ടിരുന്നു. ഇവരെ പിന്നീട് ഇൻഡോറിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കിയ സമയത്ത് താൻ വിവാഹിതയാണെന്നും ഭർത്താവിനൊപ്പം പോകാനാണ് താത്പര്യപ്പെടുന്നതെന്നും യുവതി പറഞ്ഞു. മകൾ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചത് സഞ്ജു ജയസ്വാളിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സഞ്ജു എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മകളുടെ ആധാർ കാർഡിന്റെ പ്രിന്റൗട്ടിലാണ് ഇയാൾ കുറിപ്പ് എഴുതിയത്. അതിൽ മകൾ ചെയ്തത് തെറ്റാണെന്നും താൻ പോവുകയാണെന്നുമാണ് എഴുതിയിരിക്കുന്നത്. മകളെയും മകളുടെ ഭർത്താവിനെയും താൻ കൊല്ലേണ്ടിയിരുന്നുവെന്നും എന്നാൽ അച്ഛന് എങ്ങനെയാണ് മകളെ കൊല്ലാൻ കഴിയുകയെന്നും കത്തിൽ എഴുതിയിട്ടുണ്ട്. മകൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനെ ഉൾപ്പെടെ ആത്മഹത്യാ കുറിപ്പിൽ സഞ്ജു കുറ്റപ്പെടുത്തുന്നുണ്ട്. സഞ്ജുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രദേശത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കൾ സഞ്ജുവിന്റെ മകളെ വിവാഹം ചെയ്ത യുവാവിന്റെ പിതാവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദിച്ചു. ബോധരഹിതനായി വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ സംഭവങ്ങളും ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
