പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച കേസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
561

കൽപറ്റ: പോലീസ് കസ്റ്റഡിയിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവർക്കെതിരെയാണു നടപടി. കസ്റ്റഡിയിൽ എടുത്ത യുവാവിന്റ കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവ് ഉണ്ടായി എന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ശുചിമുറിയിലേക്കു പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതിൽ പൊലീസുകാർക്ക് വീഴ്ച ഉണ്ടായെന്നാണു കണ്ടെത്തൽ. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കൊപ്പം ക്രൈംബ്രാഞ്ചും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിൽ ഗോകുലിന് ശാരീരികമോ മാനസ്സികമോ ആയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി വിവരങ്ങൾ ലഭിച്ചിട്ടില്ല.

അതിനാൽ തന്നെ ജാഗ്രതക്കുറവ് എന്നതുമാത്രമാണ് നിലവിൽ ഉദ്യോഗസ്ഥർക്കെതിരെ കണ്ടെത്തിയിരിക്കുന്ന വീഴ്ച. ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദേശാനുസരണമാണ് രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിച്ചരിക്കുന്നത്.