കെഎസ്ആര്‍ടിസി ബസിൽ പാമ്പിനെ കൊണ്ടുവന്ന രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

0
1212

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ബസിൽ പാമ്പിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.ഡ്രൈവർ ജീവൻ ജോൺസൺ, കണ്ടക്ടർ സി.പി ബാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ബെംഗളുരു-തിരുവനന്തപുരം ബസിൽ കഴിഞ്ഞ 21 നാണ് പാമ്പിനെ കൊണ്ടുവന്നത്.കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൈവശം പാമ്പിനെ കൊടുത്തുവിടുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ബസിനെ പിന്തുടര്‍ന്ന വിജിലന്‍സ് പാമ്പിനെ ഉടമസ്ഥന് കൈമാറുന്ന സമയത്ത് തൈക്കാട് വെച്ചാണ് പിടികൂടുന്നത്.മദ്യം കടത്തുന്നു എന്ന വിവരമാണ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചത്.പൊലീസിന്‍റെ സാന്നിധ്യത്തില്‍ പാഴ്സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്.

വിഷമില്ലാത്ത വളര്‍ത്തുന്ന പാമ്പാണ് ഇതെന്ന് പറഞ്ഞാണ് ഇത് കൈമാറിയതെന്നാണ് വിവരം. എന്നാല്‍ ബസില്‍ പാമ്പിനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പ്രതിഫലം മോഹിച്ചാണ് ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.