മലപ്പുറം: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ മൈസുരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് നിലമ്പൂരില്‍ താമസിപ്പിച്ച് പീഡനത്തിനിരയാക്കി പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ (50) കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന് (37) 13 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. കൂടാതെ 2,45,000 രൂപ പിഴയായും അടയ്ക്കണം. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (39) 8 വര്‍ഷവും 9 മാസവും 60,000 രൂപ പിഴയുമാണ് ശിക്ഷ. ഷൈബിന്റെ സഹായി ആറാം പ്രതി നിലമ്പൂര്‍ നടുതൊടിക നിഷാദിന് (32) 5 വര്‍ഷവും 9 മാസം തടവും 45,000 രൂപയും പിഴയും ശിക്ഷ ലഭിച്ചു. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടത്.
2019 ഓഗസ്റ്റ് ഒന്നിന് മൈസുരുവില്‍നിന്നുമാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ ഒരു വര്‍ഷത്തിലേറെ താമസിപ്പിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2020 ഒക്ടോബര്‍ 8ന് ആണ് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയതായി പറയുന്നത്. തുടര്‍ന്ന് മൃതശരീരം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ചാലിയാറില്‍ ഒഴുക്കുകയായിരുന്നു. 15 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 9 പേരെ കോടതി വിട്ടയച്ചു. ഏഴാം പ്രതി തങ്ങളകത്ത് നൗഷാദ് മാപ്പു സാക്ഷിയായി. പതിനഞ്ചാം പ്രതി ഷമീം ഇപ്പോള്‍ ഒളിവിലാണ്. പതിനാലാം പ്രതി ഒളിവിലായിരിക്കെ ഗോവയില്‍ വെച്ച് രോഗബാധിതനായി മരിച്ചു.
നല്ല സാമ്പത്തിക ശേഷിയിലായിരുന്ന ഷൈബിന്‍ കഞ്ചാവ് കേസിലുള്‍പ്പെട്ട് വിദേശത്തുനിന്ന് പുറത്താക്കപ്പെട്ടതോടെ നാട്ടില്‍ ഒരു ആശുപത്രി സ്ഥാപിക്കാനും അതില്‍ മൂലക്കുരു പാരമ്പര്യ ചികിത്സ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ചികിത്സയുടെ ഔഷധക്കൂട്ട് സ്വന്തമാക്കാന്‍ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടത്. എന്നാല്‍ അതു വെളിപ്പെടുത്താന്‍ ഷാബാ ഷരീഫ് തയാറാകാതെ വന്നതോടെയാണ് മര്‍ദനവും തുടര്‍ന്ന് കൊലപാതവുമുണ്ടായതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
