ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാനൊരുങ്ങി ട്രംപ്

0
749

വാഷിങ്ടൺ: ഇംഗ്ലീഷിനെ അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിരവധി തദ്ദേശീയ ഭാഷകളുള്ള അമേരിക്കയിൽ നിവിൽ ഔദ്യോഗിക ഭാഷയില്ല. 250 വർഷത്തെ യുഎസ് ചരിത്രത്തിലെ ആദ്യത്തെ നടപടിയാണിത്.

ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്നതിലൂടെ രാജ്യത്തെ ഐക്യം ഊട്ടിയുറപ്പാക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നിലവില്‍ യുഎസിലെ 50 സംസ്ഥാനങ്ങളില്‍ 30ലേറെ സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയവയാണെന്നാണ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘമായ ‘യുഎസ് ഇംഗ്ലീഷ്’ പറയുന്നത്. പതിറ്റാണ്ടുകളായി യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഇംഗ്ലീഷ് ഔദ്യോഗികഭാഷയാക്കാനായുള്ള നിയമനിര്‍മ്മാണത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

ട്രംപിന്‍റെ നീക്കം രാഷ്ട്രീയ, സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഫെഡറല്‍ ആശയവിനിമയത്തിനായുള്ള ഭാഷ ഒരെണ്ണമായി ചുരുക്കുന്നത് ആളുകള്‍ക്ക് പൗരത്വം നിഷേധിക്കപ്പെടാന്‍ കാരണമാകുമെന്നും വാദമുയരുന്നുണ്ട്. ഇംഗ്ലീഷ് കൂടാതെ സ്പാനിഷ്, ചൈനീസ്, തഗാലോഗ്, വിയറ്റ്നാമീസ്, അറബിക് എന്നീ ഭാഷകളാണ് രാജ്യത്ത് സാധാരണയായി ഉപയോ​ഗിക്കുന്നത്. നിലവില്‍ ലോകത്തെ 178 രാജ്യങ്ങള്‍ക്കാണ് ഔദ്യോഗിക ഭാഷയുള്ളത്. രണ്ട് ഔദ്യോഗിക ഭാഷകളുള്ള ചില രാജ്യങ്ങളുമുണ്ട്.