കുവൈത്ത് സിറ്റി: പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരാനിരിക്കെ നിയമ ലംഘനങ്ങളുടെ പിഴകൾ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. അനുമതിയില്ലാതെ പൊതു നിരത്തുകളിൽ വാഹനങ്ങൾ മത്സരം നടത്തിയാലോ അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുകയോ പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ 150 ദിനാർ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
കേസ് കോടതിയിലേക്കെത്തിയാൽ ഒന്നു മുതൽ മൂന്നു വർഷം വരെ തടവും 600 മുതൽ 1000 ദിനാർ വരെ പിഴയും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ എടുത്തുപറയുകയും ചെയ്തു.
പുതിയ ഗതാഗത നിയമത്തെപ്പറ്റി പൊതു ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ കാമ്പയിനുകൾ നടത്തിവരുകയാണ്. ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി, ബംഗാളി, പാകിസ്താനി, ഫിലിപ്പിനോ തുടങ്ങിയ ആറോളം ഭാഷകളിലായാണ് പ്രധാനമായും ക്യാമ്പയിൻ നടത്തുന്നത്. ട്രാഫിക് സുരക്ഷയും നിയമ പാലനവും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വരിക. 48 വർഷത്തിനു ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്.
