ദേവേന്ദുവിന് വിട, മൃതദേഹം സംസ്കരിച്ചു, ചടങ്ങിൽ വികാരാധീനരായി അച്ഛനും അമ്മൂമ്മയും

0
1104

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന് വിട നൽകി നാട്. സംസ്കാരത്തിൽ പങ്കെടുക്കാൻ അമ്മൂമ്മയും അച്ഛനും എത്തി. മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് സ്റ്റേഷ്നിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.

എന്നാൽ രണ്ട് പേരും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും വിട്ടയക്കുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിയതിന് ശേഷമായിരുന്നു ദേവേന്ദുവിൻ്റെ സംസ്കാരം.

അതേ സമയം, ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിൻ്റേത് മുങ്ങിമരണമാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലായിരുന്നു. കുഞ്ഞിൻ്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാലരാമപുരം സ്വദേശികളായ ശ്രീതുവിൻ്റെയും ശ്രീജിത്തിൻ്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിൻ്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കുഞ്ഞനെ കൊലപ്പെടുത്താന്‍ അമ്മ ശ്രീതുവിന്റെ സഹായം ഇയാള്‍ക്ക് ലഭിച്ചതായാണ് സൂചന. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഹരികുമാറിനേയും ശ്രീതുവിനേയും ചോദ്യം ചെയ്യുന്നത് തുടകുകയാണ്.

ശ്രീതുവിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതു നല്‍കിയ മൊഴി. എന്നാല്‍ അച്ഛന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊഴിയുടെ വൈരുദ്ധ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ബാധ്യതയ്ക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.