പുലര്‍ച്ചെയും കടുവയെ കണ്ടു; നരഭോജി കടുവയ്ക്കായുള്ള ദൗത്യം തുടരും

0
419

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ രാത്രിയിലും തുടര്‍ന്നു. പുലര്‍ച്ചെയും ആര്‍ആര്‍ടി അംഗങ്ങള്‍ കടുവയെ കണ്ടു. കടുവ ദൗത്യം 7 മണിയോടെ വീണ്ടും ആരംഭിക്കും. 10 പേരടങ്ങുന്ന 4 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. തറാട്ട്, മണിയന്‍ കുന്ന്, പഞ്ചാരക്കൊല്ലി മേഖലകളിലാണ് വിശദമായ തിരച്ചില്‍ നടക്കുന്നത്. 12 ലൈവ് സ്ട്രീം ക്യാമറകള്‍ കൂടി സ്ഥാപിക്കും.

അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുകയായിരുന്നു.