ഗാസ വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച മോചിപ്പിക്കുന്ന ശനിയാഴ്ച മോചിപ്പിക്കുന്ന നാല് ബന്ദികളുടെ പേരുവിവരങ്ങള്‍ കൈമാറി ഹമാസ്. കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരാണ് മോചിപ്പിക്കപ്പെടുക. നാലുപേരും ഇസ്രയേലി സൈനികരാണ്.
477 ദിവസങ്ങളായി ഹമാസിന്‍റെ തടവിലായിരുന്നു ഇവർ. 180 ഫലസ്തീൻ തടവുകാരെ ഇവർക്കു പകരമായി ഇസ്രയേല്‍ കൈമാറും. കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. ആദ്യ കൈമാറ്റത്തിൽ മൂന്ന് ബന്ദികളെയും 90 തടവുകാരെയും വിട്ടയച്ചു.
വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെടേണ്ട 33 പേരുടെ പട്ടികയിൽ ഇനി 26 പേരാണ് മോചനം കാത്തിരിക്കുന്നത് ഇതില്‍ മൂന്ന് സ്ത്രീകളാണ് അവശേഷിക്കുന്നത്.
അതേസമയം കരാറിൻ്റെ രണ്ടാംഘട്ടം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾക്കായി ഇസ്രയേലിന്‍റെ പ്രതിനിധിസംഘം കെയ്‌റോയിലെത്തി. മൊസാദ്, ഷിൻ ബെറ്റ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കരാർ പ്രകാരം, വെടിനിർത്തൽ ആരംഭിച്ച് 16-ാം ദിവസമാണ് ഇസ്രായേലും ഹമാസുമായുള്ള രണ്ടാംഘട്ട ചർച്ച നടക്കേണ്ടത്. രണ്ടാം ഘട്ടത്തിൽ ഇസ്രയേൽ സൈനികരുടെ മോചനമുൾപ്പെടെയുണ്ടാകുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നേരത്തെ സൂചിപ്പിച്ചിരുന്നു.മൂന്നുഘട്ടങ്ങളിലായാണ് വെടി നിർത്തൽ കരാർ പൂർണമാകുക.
