കല്ലറയല്ല, സമാധിമണ്ഡപം’; തുറക്കുന്നത് താത്കാലികമായി നിര്‍ത്തി, ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടി

0
534

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ‘സമാധി’ പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ചു. സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണിത്. ഇവരെ ചര്‍ച്ചയ്ക്കായി സബ് കളക്ടര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. സമാധിയില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ നാട്ടുകാരേയും ചര്‍ച്ചയ്ക്ക് വിളിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടെ കണക്കിലെടുത്താണ് പോലീസിന്റെ നടപടി. കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെതിരെ സാമുദായിക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. ഇവരും നാട്ടുകാരുമായി ഏറ്റുമുട്ടുന്ന അവസ്ഥവരെയെത്തിയിരുന്നു. 

ഗോപന്‍ സ്വാമിയെ അടക്കിയിരിക്കുന്നത് കല്ലറയല്ലെന്നും സമാധിമണ്ഡപമാണെന്നുമാണ് കുടുംബത്തിന്റേയും സമുദായ സംഘടനകളുടേയും അവകാശവാദം. അത് തകര്‍ക്കാന്‍ അനുവദിക്കില്ല. മതവും വിശ്വാസവും ആചാരങ്ങളും നടത്താനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും കുടുംബവും സമുദായസംഘടനകളും പറയുന്നു.

അതേസമയം, ഗോപന്‍സ്വാമി എങ്ങനെയാണ് മരണപ്പെട്ടതെന്ന് അറിയണമെന്നേ തങ്ങള്‍ക്കുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. അചാരങ്ങള്‍ക്കോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ തടസമല്ല. ഗോപന്‍ സ്വാമി അതിനുള്ളിലുണ്ടോ എന്ന് അറിയണം. എങ്ങനെ മരണപ്പെട്ടു എന്നറിയണം. ഈ രണ്ട് ആവശ്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവെക്കുന്നത്. നാട്ടുകാരെന്ന നിലയില്‍ തങ്ങളുടെ ആവശ്യം അതുമാത്രമാണെന്നും അവര്‍ പറയുന്നു.