24 മരണം, 1.5 ലക്ഷത്തിലധികം ആളുകള്‍ മാറിത്താമസിച്ചു, 150 ബില്യണ്‍ യുഎസ് ഡോളര്‍സിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തൽ
ലോസ് ആഞ്ചല്‍സ്: അഗ്‌നിവിഴുങ്ങിയ പ്രദേശത്ത് ഉപേക്ഷിച്ച വീടുകളില്‍ കൊള്ളയും. അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ യൂനിഫോമിലടക്കം മോഷ്ടാക്കളെ പിടികൂടി. കഴിഞ്ഞ ദിവസം യു.എസ് സൈന്യത്തിന്റെ ക്യാംപില്‍നിന്ന് മൂന്ന് അത്യാധുനിക കവചിത വാഹനങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മെഷിന്‍ഗണ്‍ ഘടിപ്പിച്ച വാഹനങ്ങളാണ് മോഷണം പോയത്.
ലോസ് ആഞ്ചല്‍സില്‍ ഇതുവരെ 20 മോഷ്ടാക്കളെ പിടികൂടിയെന്ന് പൊലിസ് ക്യാപ്റ്റന്‍ പറഞ്ഞു. ഇതില്‍ ചിലര്‍ അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ വേഷത്തിലാണ് പ്രദേശത്തുണ്ടായിരുന്നത്. ഉപേക്ഷിച്ച വീടുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെ നിയോഗിക്കാനൊരുങ്ങുകയാണ് താമസക്കാര്‍.
പിടികൂടിയവരില്‍ അഗ്നിശമന സേനാംഗത്തിന്റെ വേഷമണിഞ്ഞും ആളുകള്‍ മോഷണത്തിനെത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരാളെ മാലിബു പ്രദേശത്ത് മോഷണം നടത്തവെ അധികൃതര്‍ ഇയാളെ പിടികൂടിയതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ അഗ്‌നിശമന വിഭാഗത്തിലെ വ്യക്തിയാണെന്നാണ് പൊലിസ് ഉദ്യോഗസ്ഥരടക്കം കരുതിയത്. മാലിബു പ്രദേശത്ത് ജോലി ചെയ്തിരുന്ന ലോസ് ആഞ്ചല്‍സ് കൗണ്ടി ഷെരിഫ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ലൂണ, സേനാഗം എന്ന് കരുതി ഇയാളുടെ അടുത്തു ചെന്നു. എന്നാല്‍ കൈയില്‍ വിലങ്ങ് കണ്ടപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതാണെന്ന് മനസിലായത്.
ഇതിനോടകം 24 പേരുടെ ജീവനാണ് ലോസ് ആഞ്ചല്‍സില്‍ ആളിക്കത്തിയ തീപിടിത്തത്തില്‍ പൊലിഞ്ഞത്. 12000ലധികം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പ്രദേശത്തു നിന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ മാറിത്താമസിക്കേണ്ടി വന്നത്. 150 ബില്യണ്‍ യുഎസ് ഡോളര്‍സിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്. മുപ്പതിനായിരത്തോളം ഏക്കറിലാണ് തീപിടിത്തമുണ്ടായത്.
