പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് നിര്‍ണ്ണായകം

0
1235

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. മുസ്ലീം ലീഗിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അന്‍വറിന് പിന്തുണ അറിയിച്ചതോടെ ഇക്കാര്യത്തില്‍ വി ഡി സതീശന്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്നത് നിര്‍ണ്ണായകമാണ്. 12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കും.

വി ഡി സതീശന്‍ ഒരിക്കലും തന്നെ തള്ളിപറഞ്ഞിട്ടില്ലെന്ന് അന്‍വര്‍ പ്രതികരിച്ചിരുന്നു. ഒരുമിച്ച് നീങ്ങേണ്ടവരാണെന്ന് അദ്ദേഹത്തിനും തനിക്കും അറിയാം എന്നായിരുന്നു പ്രതികരണം. ഒപ്പം മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെയും രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പേരെടുത്ത് പറഞ്ഞ് അന്‍വര്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെതിരെയും അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.

ലീഗിന്റെ പിന്തുണ ഉറപ്പിക്കുന്നതിലൂടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം എളുപ്പമായിരിക്കുമെന്നാണ് കരുതേണ്ടത്. ജനകീയ വിഷയം ഉയര്‍ത്തുമ്പോള്‍ ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനലിനുസമാനമായ നടപടിയുണ്ടാകുന്നത് ശരിയല്ല. പ്രതിപക്ഷത്തെ ഒരാളായതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അന്‍വറിന്റെ പ്രവേശനത്തില്‍ യുഡിഎഫ് നേതാക്കള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ല അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തെ ആര്‍എസ്പി സ്വാഗതം ചെയ്തിട്ടില്ലെങ്കിലും സിഎംപി അനുകൂലനിലപാട് ആണ് സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താവും അന്‍വറിന് യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുക. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ മരണവും വനവകാശ ഭേദഗതി നിയമത്തിലെ ജനവിരുദ്ധതയും പ്രതിഷേധത്തിലൂടെ ചർച്ചയാക്കാൻ അൻവറിന് സാധിച്ചിട്ടുണ്ട്.

മലയോര മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയതോടെ ക്രിസ്ത്യൻ സഭകളുടെ അടക്കം പിന്തുണ അൻവറിന് ആർജ്ജിക്കാനും അൻവറിന് സാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. പുതിയ സാഹചര്യത്തിൽ അൻവറിന് ലഭിച്ചിരിക്കുന്ന ജനകീയ പിന്തുണ അവഗണിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.