രണ്ടേ രണ്ടുവർഷംകൊണ്ടു മൻമോഹൻ സിങ് വിദേശനാണ്യ നിക്ഷേപം പന്ത്രണ്ടു മടങ്ങാക്കി. പുതുതായി നികുതിയൊന്നും ചുമത്താത്ത ബജറ്റ് അവതരിപ്പിച്ചും അദ്ദേഹം ഏവരെയും അമ്പരപ്പിച്ചു. ആ കാലയളവിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിന്നീടുള്ള സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകി
1991–ൽ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയം. പ്രധാനമന്ത്രിയായി പി.വി.നരസിംഹറാവുവിനെ കോൺഗ്രസ് ലോക്‌സഭാ കക്ഷിയോഗം തിരഞ്ഞെടുത്ത ദിവസം അദ്ദേഹം പി.സി.അലക്‌സാണ്ടറെ ഒരു സുപ്രധാന ദൗത്യമേൽപ്പിച്ചു. അലക്‌സാണ്ടർ അർധരാത്രിയോടെ ഡോ. മൻമോഹൻ സിങ്ങിന്റെ വാതിലിൽ മുട്ടിവിളിച്ചു. നല്ല ഉറക്കത്തിലായിരുന്ന മൻമോഹൻ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ അലക്‌സാണ്ടർ കാര്യം വക്തമാക്കി – ‘കേന്ദ്ര ധനമന്ത്രി പദം എറ്റെടുക്കാൻ നരസിംഹറാവു ആവശ്യപ്പെട്ടു’. പി.സി. അലക്‌സാണ്ടറിന്റെ സന്ദേശം വിശ്വസിക്കാൻ സാധിക്കാതിരുന്ന മൻമോഹൻ സിങ് അദ്ദേഹത്തെ ഗൗരവമായി എടുത്തില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിറ്റേന്ന് രാവിലെ ചെയര്‍മാൻ എന്ന നിലയിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷനില്‍ എത്തിയ മൻമോഹനെ തേടി നരസിംഹറാവുവിന്റെ ഫോൺകോൾ എത്തി. ‘‘നിങ്ങള്‍ എവിടെയാണ്? എന്തു ചെയ്യുകയാണ്? നിങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കാനുള്ള എന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അലക്‌സാണ്ടര്‍ പറഞ്ഞില്ലേ?’’.
‘‘അദ്ദേഹം എന്നോടു പറഞ്ഞു സാര്‍, പക്ഷേ ഞാന്‍ അത് വിശ്വസിച്ചില്ല’’ – മൻമോഹൻ മറുപടി നൽകി. ധനമന്ത്രിപദം ഏറ്റെടുക്കാൻ നരസിംഹറാവു പ്രേരിപ്പിച്ചതോടെ ആലോചിച്ചു പറയാമെന്നായി മൻമോഹൻ.
കുടുംബാംഗങ്ങളുമായി സംസാരിച്ച മൻമോഹന് പ്രതീക്ഷിച്ച പോലെതന്നെ എതിർപ്പാണ് നേരിടേണ്ടിവന്നത്. അതിനു കുറച്ചുകാലം മുൻപ് ലണ്ടനിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന മൻമോഹനെ അവർ നിരുത്സാഹപ്പെടുത്തി. ശരിയായി കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രീയക്കാർ അനുവദിക്കില്ലെന്നും ബലിയാടാക്കുമെന്നും പറഞ്ഞ കുടുംബാംഗങ്ങൾ, രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതുമെല്ലാം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു ശ്രമം നടത്തിനോക്കാമെന്ന് കുടുംബാംഗങ്ങളെ അറിയിച്ച മൻമോഹൻ, ധനമന്ത്രിയാകാൻ സമ്മതമെന്ന് നരസിംഹറാവുവിനെ അറിയിച്ചു.
മൻമോഹൻ ചുമതലയേൽക്കുമ്പോൾ രാജ്യത്തിന്റെ നാണ്യപ്പെരുപ്പ നിരക്ക് 18 ശതമാനം. വിദേശനാണ്യ നിക്ഷേപം കഷ്‌ടിച്ച് 1500 കോടി രൂപ. റിസർവ് ബാങ്കിന്റെ സ്വർണനിക്ഷേപം പോലും യൂറോപ്പിൽ പണയംവച്ചു നിത്യവൃത്തി കഴിക്കേണ്ട അവസ്‌ഥ. രണ്ടേ രണ്ടുവർഷംകൊണ്ടു മൻമോഹൻ സിങ് വിദേശനാണ്യ നിക്ഷേപം പന്ത്രണ്ടു മടങ്ങാക്കി. പുതുതായി നികുതിയൊന്നും ചുമത്താത്ത ബജറ്റ് അവതരിപ്പിച്ചും അദ്ദേഹം ഏവരെയും അമ്പരപ്പിച്ചു. ആ കാലയളവിൽ അദ്ദേഹം നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിന്നീടുള്ള സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറ പാകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
