ന്യൂഡൽഹി: ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ ഭാര്യയ്ക്കൊപ്പം പിടികൂടിയ കാമുകനെ ഭർത്താവ് തല്ലിക്കൊന്നു. ഋതിക്ക് വർമ എന്ന 21 വയസ്സുകാരനെയാണ് യുവതിയുടെ ഭർത്താവ് അജ്മത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ഭാര്യയെയും കാമുകനെയും പിടികൂടിയ അജ്മത് ഇരുവരെയും ക്രൂരമായി മർദ്ദിച്ചതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.
അജ്‌മതും കൂട്ടാളികളും ഋതിക്കിനെ ക്രൂരമായി മർദിച്ചതായി ഇരയുടെ അമ്മാവൻ ബണ്ടി പറഞ്ഞു. ‘‘അവർ ഋത്തിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു’’ – ബണ്ടി പറഞ്ഞു. ഋതിക്കിനെയും യുവതിയെയും അജ്മത് ആക്രമിച്ചതായി അയൽവാസിയും ആരോപിച്ചു. ഋതിക്കിനെ ഒന്നിലധികം ആളുകളാണ് മർദ്ദിച്ചതെന്നും അയൽവാസി പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു.
പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9 മണിയോടെ മരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
