എല്ലാ തീവ്രാവാദ നിലപാടുകൾക്കും എതിരായ വ്യക്തിയാണ് താൻ, സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധം; ഹക്കീം ഫൈസി ആദൃശ്ശേരി

0
828

മലപ്പുറം: സമസ്ത മുശാവറ അം​ഗം സലാം ബാഖവിയ്ക്ക് മറുപടിയുമായി കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസിൻ്റെ(സിഐസി) സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി. എല്ലാ തീവ്രാവാദ നിലപാടുകൾക്കും എതിരായ വ്യക്തിയാണ് താനെന്നും, സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ഹക്കീം ഫൈസി ആദൃശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ നിലപാടുകളെക്കുറിച്ച്‌ താൻ പഠിപ്പിച്ച വിദ്യാർത്ഥികളോട് ചോദിച്ചാൽ മതി. ഇത്തരം വിവാദങ്ങൾ ഒക്കെ അവസാനിപ്പിക്കണം. ഒരു മുസ്‌ലിമിനും തീവ്രവാദിയാകാൻ കഴിയില്ല. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെക്കുറിച്ച്‌ ആലോചിക്കും

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് ഉമർ ഫൈസിയും, മറ്റൊരു വ്യക്തിയുമാണെന്ന് ഹക്കീം ഫൈസി പറഞ്ഞു. സമസ്തയിൽ ഒരു ശുദ്ധീകരണം ആവശ്യമാണ്. ശൈലികൾ തിരുത്താൻ സമസ്ത തയ്യാറാകണം. യാഥാസ്ഥിക വാദങ്ങളിൽ ഉൾപ്പടെ മാറ്റം ഉണ്ടാവണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ അനുയായികൾക്ക് എതിരെ വിമർശനവുമായി സലാം ബാഖവി നേരത്തെ രം​ഗത്തെത്തിയിരുന്നു. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ഹക്കീം ഫൈസിയുടെ അനുയായികൾ ലഡു വിതരണം നടത്തിയെന്നായിരുന്നു വിമർശനം. ജമാഅത്തെ ആശയങ്ങളാണ് വാഫി കോളേജുകളിൽ പ്രചരിക്കുന്നതെന്നും സുന്നി ആദർശന സമ്മേളനത്തിൽ സലാം ബാഖവി ആരോപിച്ചിരുന്നു.

2010 ജൂലൈ നാലിന് പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളേജിൽ ഒരു ലഡു വിതരണം നടന്നുവെന്ന് സലാം ബാഖവി പറഞ്ഞിരുന്നു. ചരിത്രം പരിശോധിച്ചാൽ എന്തിനാണ് ആ ലഡു വിതരണം നടന്നതെന്ന് മനസിലാക്കാൻ കഴിയും. പൂക്കിപ്പറമ്പ് ഹൈദ്രോസ് സ്മാരക വാഫി കോളജിലെ പ്രിൻസിപ്പൽ, ഹക്കീം ഫൈസിയുടെ വലംകൈ അല്ലേയെന്നും സലാം ബാഖവി ചോ​ദിച്ചിരുന്നു.

സമസ്തയിലെ ലീ​ഗ് വിരുദ്ധ ചേരിയുടെ വക്താവായിട്ടുളള നേതാവാണ് സലാം ബാഖവി. സമസ്തയുടെ പുതിയതായി രൂപികരിച്ച വിദ്യാഭ്യാസ കോളേജുകളുടെ ചുമതലയുളള മുശാവറ അം​ഗം കൂടിയാണ് സലാം ബാഖവി.