സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

0
1025

ദോഹ: ഒരു പതിറ്റാണ്ടിലേറെ നീണ്ട ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് നിലംപതിച്ചതോടെ സിറിയയില്‍ രൂപപ്പെട്ട രാഷ്ട്രീയ, സുരക്ഷാ സാഹചര്യം വിലയിരുത്തി അയല്‍പക്കക്കാര്‍ കൂടിയായ അറബ് രാഷ്ട്രങ്ങള്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇതുസംബന്ധിച്ച് ഖത്തര്‍, സഊദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ചനടത്തി. റഷ്യന്‍ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സിറിയയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഗീര്‍ ഒ.പെഡേഴ്‌സണ്‍ പിന്നീട് ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുര്‍ക്കി, ഇറാഖ്, ജോര്‍ദ്ദാന്‍, ഫലസ്തീന്‍, ഇസ്‌റാഈല്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവയാണ് സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍. ഇതില്‍ ഇസ്‌റാഈല്‍, ഫലസ്തീന്‍, ലബനാന്‍ എന്നിവ ഇതിനകം സംഘര്‍ഷമേഖലയാണ്. ഇറാനും ഇസ്‌റാഈലും തമ്മില്‍ ഏത് സമയവും സംഘര്‍ഷമുണ്ടായേക്കാവുന്ന സാഹചര്യത്തിലുമാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. 14 മാസമായി ഗസ്സയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നു. കൂടാതെ സിറിയന്‍, യമന്‍ വിമതരും ഇസ്‌റാഈല്‍ സൈന്യവും പലതവണ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. ഇതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ സിറിയയില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് രാഷ്ടങ്ങള്‍ കരുതുന്നു.

വിഷയത്തില്‍ സൂക്ഷ്മതയോടെ പ്രതികരിക്കാനാണ് അറബ് രാഷ്ട്രങ്ങളുടെ തീരുമാനം. സിറിയയിലെ കാര്യങ്ങള്‍ സിറിയന്‍ ജനതക്ക് വിട്ടുകൊടുക്കണമെന്ന് ജോര്‍ദാന്‍ ആവശ്യപ്പെട്ടു. ജോര്‍ദാന്‍ മാത്രമാണ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ച അറബ് രാജ്യം.

രാജ്യത്തിന്റെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയില്‍ ഊന്നല്‍ നല്‍കി യു.എന്‍ രക്ഷാസമിതി കൊണ്ടുവന്നപ്രമേയം അനുസരിച്ച് സിറിയയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. യോഗത്തില്‍ സിറിയയെ സ്ഥിരപ്പെടുത്താനും തുടര്‍ച്ചയായ ആശയവിനിമയത്തിലൂടെ ലക്ഷ്യം കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സിറിയന്‍ പ്രതിസന്ധിയുടെ തുടര്‍ച്ച രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്കും അപകടകരമായ സംഭവവികാസമാണ്. ഇതിന് എല്ലാ പാര്‍ട്ടികളും സിറിയയില്‍ രാഷ്ട്രീയ പരിഹാരം തേടേണ്ടതുണ്ട്. സിറിയന്‍ ജനതയ്ക്ക് മാനുഷിക സഹായം ഉറപ്പാക്കുന്നതിനും എല്ലാ സംഘര്‍ഷബാധിത പ്രദേശങ്ങളിലേക്കും സുസ്ഥിരവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും യോഗം അഭ്യര്‍ഥിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക