ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

0
1795

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ കര്‍ഹലില്‍ കഞ്ചര നദിക്കടുത്താണ് യുവതിയുടെ നഗ്ന ശരീരം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് പ്രശാന്ത് യാദവാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കുടുംബാംഗം പറയുന്നു.

കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ബലാത്സംഗത്തിനിരയായെന്നും കുടുംബം ആരോപിച്ചു. കര്‍ഹാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാനുള്ള താല്‍പര്യം യുവതി പ്രകടിപ്പിച്ചിരുന്നുവെന്നും ഇത് പ്രശാന്തിനെ പ്രകോപിപ്പിച്ചെന്നും കുടുംബം പറയുന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പ്രത്യഘാതമുണ്ടാകുമെന്ന് പ്രശാന്ത് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പ്രശാന്ത് യുവതിയെ ഭീഷണിപ്പെടുത്തിയത്. പിന്നാലെ രണ്ട് പേര്‍ യുവതിയെ ബൈക്കില്‍ കൊണ്ടുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ പൊലീസെത്തി പ്രാഥമികാന്വേഷണം നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.