രാജീവ്ഗാന്ധി സഹകരണ സംഘം പ്രസിഡന്റ് ജീവനൊടുക്കിയ നിലയില്‍

0
931

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഭരണത്തിലുള്ള വെള്ളനാട് മുണ്ടേല രാജീവ്ഗാന്ധി സഹകരണ സംഘത്തിന്റെ പ്രസിഡണ്ട് മുണ്ടേല മോഹനന്‍ ആത്മഹത്യ ചെയ്തു. തേക്കുപാറ കൊണ്ടക്കെട്ടിയില്‍ മിസ്ട്രി സ്‌പോട്ട് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ നിക്ഷേപക്കാര്‍ സമരം ചെയ്യുന്നതിനിടയാണ് പ്രസിഡണ്ടിന്റെ ആത്മഹത്യ.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജീവ് ഗാന്ധി വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിന്നും നിക്ഷേപങ്ങള്‍ കൃത്യമായി തിരികെ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഏഴു മാസത്തില്‍ കൂടുതലായി പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്. സഹകരണ വകുപ്പ് 65 പ്രകാരം കോടികളുടെ ക്രമക്കേട് ബാങ്കില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ ആണ് വെള്ളറടയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ബാങ്ക് പ്രസിഡന്റ് മോഹനനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സഹകരണ വകുപ്പിലും പോലീസിലുമായി 500ല്‍ ഏറെ പരാതികള്‍ ആണ് ബാങ്കിനെതിരെ നിലവിലുള്ളത്. അരുവിക്കര പൊലീസ് സ്റ്റേഷനില്‍ മാത്രം 35 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് സൂചന ലഭിച്ചപ്പോള്‍ മോഹനന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നു എങ്കിലും ലഭിച്ചില്ല. മോഹനന്റെ വീട്ടില്‍ നിരന്തരം പരിശോധനകള്‍ നടക്കാറുണ്ട്.