പാലക്കാട്ടെ എൽഡിഎഫിന്റെ പത്രപരസ്യം; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയതെന്ന് കണ്ടെത്തൽ

0
1246

പരസ്യം വന്നത് രണ്ട് സുന്നി പത്രങ്ങളിൽ

ഇന്ന് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തിൽ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട് പക്ഷെ അവയൊന്നും തന്നെ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലിലൂടെ വ്യക്തമാകുന്നത്.

പത്രത്തിൽ എന്ത് പരസ്യമാണ് പ്രദർശിപ്പിക്കുന്നത് എന്നത്തിന്റെ കൃത്യമായ ഒരു ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയായ പിആർടി ഓഫീസർ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് ജില്ലാ കളക്ടർക്ക് ഈ പരസ്യം നൽകേണ്ടത്. അത് വിശദമായി പരിശോധിച്ച് കളക്ടറിന്റെ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്. എന്നാൽ ഇവ രണ്ടും ഈ പരസ്യം നൽകുന്നതിൽ പാലിക്കപ്പെട്ടിട്ടില്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത്.

നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.അതേസമയം, സംഭവത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. കളക്ടർ സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷന് ഏജന്റ്റിനും നോട്ടീസ് അയക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെയും വിഷയം ധരിപ്പിക്കും. മറ്റ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എൽഡിഎഫ് അനുമതി വാങ്ങിയിരുന്നുവെന്നും കണ്ടെത്തി.

‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ച് സമസ്ത ഇ കെ വിഭാഗത്തിന്റെ സുപ്രഭാതത്തിലെയും എ പി വിഭാഗത്തിന്റെ സിറാജിലെയും പാലക്കാട്ടെ എഡിഷനിലാണ് പരസ്യം വന്നത്.സന്ദീപ് വാര്യരുടെ പഴയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളാണ് സിറാജിൻ്റെയും സുപ്രഭാതത്തിൻ്റെയും ഒന്നാം പേജിൽ പരസ്യമായത്. എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരിൽ വന്ന പരസ്യത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തില്‍ ഉള്ളത്. സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം എന്നിവയിലാണ് പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം, സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ല എന്നതും ശ്രദ്ധേയമാണ്.

വാര്‍ത്താ ശൈലിയിലുള്ള അഡ്വറ്റോറിയല്‍ പരസ്യമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ എല്‍.ഡി.എഫ് പുറത്തിറക്കിയത്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വലിയ വിമര്‍ശനങ്ങൾ ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പരസ്യ നീക്കം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യംവെച്ചുള്ളതാണ് എന്നാണ് സൂചന.