ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

0
868

മംഗലാപുരം: ഉഡുപ്പി വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയും കൂടെ രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഉഡുപ്പി – ചിക്കമഗളൂരു മേഖലയിൽ തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡയും, മറ്റൊരു നേതാവ് സുന്ദരിയും ഒരു കൂട്ടാളിയും കൊല്ലപ്പെട്ടത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കർണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. അട്ടപ്പാടി, നിലമ്പൂർ, വയനാട് വനമേഖലയിൽ സജീവമായിരുന്നു ഇയാൾ. നിലവിൽ നാടുകാണി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡ അരി വാങ്ങാനെത്തിയപ്പോളാണ് ആന്റി നക്സൽ ഫോഴ്സുമായി വെടിവെപ്പുണ്ടായത്.

ഹെബ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. കോപ്പ താലൂക്കിലെ കാടെഗുണ്ടി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് മൂന്നു തോക്കുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ദൗത്യ സേന മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയത്.

നേരത്തെ കബനീദളത്തിന്റെ കമാണ്ടറായിരുന്നു വിക്രം ഗൗഡ. എന്നാൽ പിന്നീട് ഭിന്നതയുണ്ടായതിനാൽ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. നിലമ്പൂർ കരുളായി ഏറ്റുമുട്ടലിന് ശേഷം വിക്രം നാടുകാണി ദളത്തിന്റെ ചുമതല വഹിച്ചിരുന്നു.

അതേസമയം, ചിക്കമഗളുരുവിലെ മാവോയിസ്റ്റ് വേട്ടക്ക് പിന്നാലെ സംസ്ഥാനത്തും മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി. ചിക്കമകഗളുരിവിൽ നിന്നും രക്ഷപ്പെട്ടവർ കേരളത്തിലേക്ക് കടന്നതായി സൂചനയെത്തുടർന്നാണ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.മാവോയിസ്റ്റ് വിരുദ്ധ സേനയും, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ കർണാടക അതിർത്തികളിലാണ് തിരച്ചിൽ.