വയനാട് ദുരന്തം: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടില്‍ 19 ന് ഹര്‍ത്താല്‍

0
737

വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും. ചൊവ്വാഴ്ചയാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്രത്തിന്റെ സഹായ നിഷേധത്തിനെതിരായാണ് എല്‍ഡിഎഫ് പ്രതിഷേധം. 

വയനാട് ദുരിതബാധിതര്‍ക്കുള്ള കേന്ദ്രസഹായം വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. കേന്ദ്രം ഫണ്ട് നല്‍കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗാപാല്‍ അഭിപ്രായപ്പെട്ടു. കേന്ദ്രം നല്‍കിയതുള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്‍റെ കൈയ്യില്‍ ആവശ്യത്തിന് പണമുണ്ടായിട്ടും അത് ദുരന്തബാധിതര്‍ക്ക് നല്‍കാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. 

വയനാട് ഉരുള്‍പൊട്ടലിനുള്ള കേന്ദ്ര സഹായം വൈകുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ് റായിയുടെ കത്തിലൂടെ വയനാട് പുനരധിവാസം പൂര്‍ണമായി കേന്ദ്രം ഏറ്റെടുക്കാനിടയില്ലെന്നും പ്രത്യേക പാക്കേജ് ലഭിക്കാനുള്ള സാധ്യത മങ്ങിയെന്നും ഉള്ള സൂചനയാണ് ലഭിക്കുന്നത്. 

സംസ്ഥാനസര്‍ക്കാരിന്‍റെ കൈയ്യില്‍ ആവശ്യത്തിന് പണമുണ്ടായിട്ടും അത് ദുരന്തബാധിതര്‍ക്ക് നല്‍കാത്തതെന്താണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ മറുചോദ്യം  . ദുരിതബാധിതരെ കേന്ദ്രം ശിക്ഷിക്കരുതെന്നും കേന്ദ്രസഹായം ലഭിക്കാത്തതിന് സംസ്ഥാനത്തെ കുറ്റപ്പെടുത്തില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗാപാല്‍ അഭിപ്രായപ്പെട്ടു. 

കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെ കുറിച്ച് വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് ബിജെപിയും കേന്ദ്രം ദുരന്തബാധിതരെ ദ്രോഹിക്കുകയാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും പറഞ്ഞതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണവിഷയമായി വയനാടും മാറുകയാണ്.