ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാൻ വീണ്ടും വധഭീഷണി. മുംബൈ പൊലീസിന് വാട്സാപ്പിലുടെ തിങ്കളാഴ്ച രാത്രിയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണം അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.
ജയിലിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാൻ നേരിടുന്ന രണ്ടാമത്തെ വധഭീഷണിയാണിത്.
സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിൽ പോയി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ കൊല്ലുമെന്നും ട്രാഫിക് കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ലോറൻസ് ബിഷ്‍ണോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും സജീവമാണെന്നും മുന്നറിയിപ്പിലുണ്ട്.
സന്ദേശത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 30 നും സൽമാൻ ഖാന് നേരെ വധഭീഷണിയുണ്ടായിരുന്നു. മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലഭിച്ച ഭീഷണി സന്ദേശത്തിൽ 2 കോടി രൂപയായിരുന്നു അന്ന് ആവശ്യപ്പെട്ടിരുന്നത്.
