ജിദ്ദ: ഗാർഹിക തൊഴിലാളികളെ മറ്റു ജോലികൾ ചെയ്യിക്കുകയും, തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യാൻ വിടുകയും ചെയ്‌ത നിരവധി പേർക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു.
സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ അധികാരികൾ നിയമ ലംഘനങ്ങൾ നിരീക്ഷിക്കുകയും ഗാർഹിക തൊഴിൽ സമിതികൾക്ക് മുമ്പാകെ ലിസ്റ്റ് സമർപ്പിക്കുകയും ചെയ്തു.
ഇത്തരത്തിൽ നിയമലംഘനം നടത്തിയ 287 കേസുകളിൽ പിഴ ചുമത്തുകയും, 281 കേസുകളിൽ പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന തൊഴിലാളികളുമായി ഏതെങ്കിലും വിധത്തിൽ ഇടപെടുകയോ സഹകരിക്കുകയോ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് മന്ത്രാലയം എല്ലാ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.
പൊതുതാൽപ്പര്യം നേടുന്നതിനും നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിനുമായി, സ്‌മാർട്ട് ഫോൺ ഉപകരണങ്ങളിൽ ലഭ്യമായ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ ഏകീകൃത നമ്പറിൽ (19911) വിളിച്ചോ തൊഴിൽ വ്യവസ്ഥയുടെ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ എല്ലാവരോടും ആവശ്യപ്പെടുന്നു.
