ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ

0
984

കോഴിക്കോട്: പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉപതെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സമസ്ത പ്രസിഡന്റിന്റെ പിന്തുണ തേടി സരിൻ എത്തിയത്.

ആദ്യം കോഴിക്കോട്ടെ സമസ്തയുടെ ഓഫിസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. പിന്നീടാണ് സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ചക്ക് താൽപ്പര്യമില്ലെന്ന് ജിഫ്രി തങ്ങൾ അറിയിച്ചതോടെയാണ് സ്ഥലം മാറ്റിയത്.

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടെയാണ് സരിന്റെ സന്ദർശനം. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. സമസ്ത പ്രസ്താവനയെ തള്ളിയെങ്കിലം വിഷയത്തിൽ നടപടി വേണമെന്നാണ് മുസ്‍ലിം ലീഗിന്റെ ആവശ്യം. ഇതിനിടയിലാണ് സരിൻ – ജിഫ്രി തങ്ങൾ കൂടിക്കാഴ്ച നടക്കുന്നത്.

നേരത്തേ എപി സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരെയും സരിൻ സന്ദർശിച്ചിരുന്നു. കൂടാതെ എസ്എൻഡിപി, എൻഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.