സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് പരിപാടിയിൽ, ‘അച്ചടക്കം കണ്ടുപഠിക്കണം, അവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്’ എന്നും

0
1684

തൃശൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. വിജയദശമി ഉത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്ത്. പരിപാടിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാൽ, കേരളത്തിൽ അതിന് അർഥം വേറെയാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. ‘‘ഈ പരിപാടിയിൽ പങ്കെടുക്കാൻ എന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലതയാണു കാണിക്കുന്നത്. അച്ചടക്കമാണു സംഘ പ്രവർത്തകരിലെ ശ്രദ്ധേയമായ കാര്യം. സംഗീതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. മറ്റുള്ളവർക്കു നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം സമർപ്പിച്ചവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളർച്ച കൊണ്ട് മനുഷ്യർ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിത്.

ഞാൻ 45 വ‍ർഷമായി യോഗ ചെയ്യുന്നയാളാണ്. ആ യോഗയും ഇവിടെ കാണുന്നു. വിശേഷദിവസങ്ങളിലും മറ്റും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ പത്രങ്ങളിലൂടെ കാണാറുണ്ട്.‌ അതുതന്നെയാണ് അദ്ദേഹത്തിന്റെ മനസ്സിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും. ആർഎസ്എസിന്റെ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.’’– ഔസേപ്പച്ചൻ പറഞ്ഞു. പഥസഞ്ചലനത്തിനു ശേഷമായിരുന്നു പൊതുസമ്മേളനം. ക്ഷേത്രീയ കാര്യവാഹക് എം.രാധാകൃഷ്ണൻ, മഹാനഗർ സംഘചാലക് പി.വി.ഗോപിനാഥൻ, മഹാനഗർ സഹകാര്യവാഹക് പി.ഹരിഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.