നിതംബ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കുത്തിവെപ്പെടുത്തു; യുവതിക്ക് ദാരുണാന്ത്യം

0
2437

സൗന്ദര്യ വര്‍ദ്ധക ചികില്‍സയ്ക്ക് വിധേയയായ യുവതി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. യുകെയിലെ ഗ്ലൗസെസ്റ്റർഷയർ റോയൽ ഹോസ്പിറ്റലിലാണ് ദാരുണസംഭവം നടന്നത്. 33കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് മരിച്ചത്.

ബ്യൂട്ടി തെറാപ്പിസ്റ്റുകൂടിയായ യുവതി നിതംബ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി നോണ്‍-സര്‍ജിക്കല്‍ ലിക്വിഡ് ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് ഇന്‍ഞ്ചക്ഷന്‍ എടുത്തിരുന്നു. ഇതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. 
രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അപകട സാധ്യതയുള്ള ഈ കോസ്മെറ്റിക് ചികില്‍സ മൂലം ബ്രിട്ടനില്‍ മരണപ്പെടുന്ന ആദ്യ യുവതിയാണ് ആലിസ്.

ശസ്ത്രക്രിയ കൂടാതെ നിതംബത്തിന്‍റെ വലിപ്പത്തിലും ആകൃതിയിലും മാറ്റം വരുത്താം എന്നതാണ്  ലിക്വിഡ് ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ് ചികില്‍സയുടെ പ്രത്യേകത. ഹൈലറൂണിക് ആസിഡും ഡെര്‍മല്‍ ഫില്ലേഴ്സും നിതംബത്തിലേക്ക് കുത്തിവെക്കുന്ന പ്രത്യേകതരം ചികില്‍സാരീതിയാണിത്. ശരിയായ മെഡിക്കല്‍ പരിശീലനം ലഭിക്കാത്ത വ്യക്തിയാണ് ആലീസിന്‍റെ ശരീരത്തില്‍ കുത്തിവെയ്പ്പെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുത്തിവെയ്പ്പെടുത്ത് വീട്ടിലെത്തിയ ആലിസിന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്​തു. എന്നാല്‍ ചികില്‍സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 2,500 പൗണ്ട് (2.8 ലക്ഷം ഇന്ത്യൻ രൂപ) ചെലവ് വരുന്ന ലിക്വിഡ് ബിബിഎല്‍ ചികില്‍സയ്ക്ക് 60 മിനിറ്റ് സമയമാണ് വേണ്ടി വരിക.

ശസ്ത്രക്രിയയായി ഈ ചികില്സ ചെയ്യാന്‍ ഏകദേശം 5000 മുതല്‍ 6000 പൗണ്ട് വരെ ചിലവ് വരുമെന്നുളളത് കാരണമാണ് കൂടുതല്‍ പേരും ചിലവ് കുറഞ്ഞ ബിബിഎല്‍ ചികില്‍സ തിരഞ്ഞെടുക്കുന്നത്. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഏറെ അപകടസാധ്യതകളുളെളാരു ചികില്‍സാരീതി കൂടിയാണിത്. ആലിസിന്‍റെ മരണത്തില്‍ കേസെടുത്ത പൊലീസ് 2 പേരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.