കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും. സിപിഐഎം തീരുമാനത്തിലാണ് നടപടി. സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് രാജിവെക്കുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. എന്നാൽ ലൈംഗികാരോപണ വിധേയനായ മുകേഷ് ഈ സമിതിയിൽ തുടരരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തെത്തുകയായിരുന്നു.
സിനിമാ മേഖലയില്‍ ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില്‍ അംഗമാകുന്നതിലൂടെ സര്‍ക്കാര്‍ എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം. നിലവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
സിനിമാനയവും കോണ്‍ക്ലേവുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഇരിക്കുന്ന ഏറ്റവും പ്രധാന നടപടിയായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നതെന്നിരിക്കെ മുകേഷിന്റെ രാജി ആവശ്യം ഇടത് സാംസ്‌കാരിക നേതാക്കളും ഉയര്‍ത്തിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി നേതൃത്വം എത്തുമ്പോഴും തല്‍ക്കാലം സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. സമ്മര്‍ദ്ദം ചെലുത്താതെ മുകേഷ് സ്വയം ഒഴിയുന്നതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.
അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്നും മുകേഷ് രാജി വെക്കണമെന്ന പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് കൊല്ലത്ത് മുകേഷിന്റെ കോലം കത്തിച്ചിരുന്നു. എം വിന്‍സന്റ്, എല്‍ദോസ് കുന്നപ്പിള്ളില്‍ എന്നീ എംഎല്‍എമാര്‍ ആരോപണവിധേയരായ ഘട്ടത്തില്‍ സ്ഥാനം രാജിവെച്ചില്ലല്ലോ എന്ന് മറുചോദ്യം പ്രതിപക്ഷത്തിന്റെ വായടയ്ക്കാന്‍ ഇടതുമുന്നണിയില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ സംഘടനാ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.
