ഇസ്‌റാഈലിനൊപ്പം പടപ്പുറപ്പാടുമായി യു.എസ്; ഇറാനും ഹിസ്ബുല്ലക്കുമൊപ്പം പിന്തുണയുമായി ചൈനയും;  യുദ്ധഭീതിയിൽ പശ്ചിമേഷ്യയില്‍

0
1821

പശ്ചിമേഷ്യയിലേക്ക് വിമാന വാഹിനികപ്പലുകള്‍ക്ക് പുറമെ അമേരിക്കയുടെ മിസൈല്‍ വിക്ഷേപിക്കാവുന്ന മുങ്ങിക്കപ്പലും

തെഹ്‌റാന്‍: ഇസ്‌റാഈലിനെതിരായ ഇറാന്റെ പ്രത്യാക്രമണം ഉടനെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാവുന്നു. ഇസ്‌റാഈലിന് സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫ് മേഖലയില്‍ പടയൊരുക്കം ശക്തിപ്പെടുത്തിയിരിക്കുകയാണ് യു.എസ്. നേരത്തെ വിമാന വാഹിനികപ്പലുകള്‍ ഉള്‍പ്പടെ അയച്ച അമേരിക്ക കഴിഞ്ഞ ദിവസം മിസൈല്‍ വിക്ഷേപിക്കാവുന്ന മുങ്ങിക്കപ്പലും പശ്ചിമേഷ്യയിലേക്ക് അയച്ചു. യു.എസ്.എസ് ജോര്‍ജിയ ആണ് ഈ മിസൈല്‍ ശേഷിയുള്ള അന്തര്‍വാഹിനി. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി.

ഇസ്‌റാഈലിന് പൂര്‍ണ സംരക്ഷണം നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യു.എസ് ഇസ്‌റാഈലിനെ അറിയിച്ചു. വിമാനവാഹിനി കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടതായി ഓസ്റ്റിന്‍ പറഞ്ഞു. മുതിര്‍ന്ന ഹിസ്ബുല്ല നേതാക്കളും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ ഇസ്‌റാഈലിനെ ആക്രമിച്ചേക്കുമെന്ന് യു.എസ് ഭയക്കുന്നത്.

ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലിലേക്ക് ആക്രമണം ശക്തിപ്പെടുത്തിയതായി ഹിസ്ബുല്ല അറിയിച്ചിട്ടുണ്ട്. അതിനിടെ ഇറാനെ പിന്തുണച്ച് പരസ്യമായി ചൈന രംഗത്തെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇറാന് പ്രത്യാക്രമണം നടത്താന്‍ അവകാശമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് ചൈന. 

ഇസ്മാഈല്‍ ഹനിയ്യ ഇറാന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ജൂലൈ 31ന് ഇറാനിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. ഇതിന് പകരമായി ഇസ്‌റാഈലിനെ ആക്രമിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അറിയിച്ചിരുന്നു.

ഇറാനില്‍ നിന്നുള്ള ഏതു ആക്രമണത്തിലും ഇസ്‌റാഈലിനെ സംരക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക. യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പല്‍ മേഖലയില്‍ നേരത്തെ എത്തിയിരുന്നു. എഫ് 35സി യുദ്ധവിമാനങ്ങള്‍ ഈ കപ്പലിലുണ്ട്. ഇറാന്‍ ഇസ്‌റാഈലിനെ ആക്രമിച്ചാല്‍ വലിയ വിലയൊടുക്കേണ്ടി വരുമെന്ന് യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ തെഹ്‌റാന് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഭയപ്പാടിലാണ് ഇസ്‌റാഈല്‍. സുരക്ഷാ നടപടികള്‍ രാജ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധികസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വിസ് എയര്‍ലൈന്‍സ്, ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, ട്രാന്‍സാവി ഉള്‍പ്പെടെ വിവിധ വിമാന കമ്പനികള്‍ തെല്‍അവീവ്, തെഹ്‌റാന്‍, ബെയ്‌റൂത്ത് സര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍, ഹനിയ്യയുടെ കൊല ഇറാന്റെ പരമാധികാരത്തിനുനേരെയുള്ള ലംഘനം തന്നെയാണെന്നാണു ചൈന പ്രതികരിച്ചത്. പ്രത്യാക്രമണം നടത്താന്‍ ഇറാന് അവകാശമുണ്ടെന്നും ചൈന വ്യക്തമാക്കി.

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ഇടതടവില്ലാതെ തുടരുകയാണ്.  വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ 25 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 39,897 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 92,152 പേര്‍ക്കു പരിക്കേറ്റു. ഇസ്‌റാഈല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായ ഖാന്‍ യൂനിസില്‍ സ്ഥിതി അതീവ ദയനീയമാണ്. വ്യാഴാഴ്ച നടക്കുമെന്നു കരുതുന്ന പുതിയ വെടിനിര്‍ത്തല്‍ ചര്‍ച്ചയും പ്രതിസന്ധിയിലാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് ഹമാസ്.