കൽപ്പറ്റ: വയനാട് ദുരന്തത്തെ തുടർന്ന് ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ ദൗത്യ സംഘത്തിൻ്റെ പരിശോധന ഇന്നും തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ത്രിതല പഞ്ചായത്ത് അധ്യക്ഷൻന്മാരുടെയും സെക്രട്ടറിന്മാരുടെയും അടിയന്തര യോഗം ഇന്ന് കളക്ട്രേറ്റിൽ ചേരും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തിൽ ചേർന്ന വിവിധ സേനാ വിഭാഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിദുരന്ത മേഖലകളിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ജലസ്രോതസ്സുകൾ ശുചീകരിക്കും. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദുരന്തത്തില്‍ കാണാതായ വരെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഉരുൾവഴി പ്രദേശത്താണ് ഇന്നലെ തിരച്ചിൽ തുടർന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സൈന്യം, വനം വകുപ്പ്, ഫയർഫോഴ്സ് എന്നിവരെ ഇന്നലെ പ്രത്യേകമായി നിയോഗിച്ചിരുന്നു.
സൺ റൈസ് വാലിയിൽ കഴിഞ്ഞ ദിവസം ഹെലികോപ്ടർ ഉപയോഗിച്ചു. പരിശോധിക്കപെടാത്ത ഒരു സ്ഥലവും ഉണ്ടാകരുത്. 224 മരണമാണ് സ്ഥിരീകരിച്ചത്. മൃതദേഹങ്ങളും ശരീരവും മറവ് ചെയ്യുന്നതിന് ഭൂമി ഏറ്റെടുക്കാൻ കളക്ടർക്ക് നിർദേശം നൽകി. മൃതദേഹങ്ങൾ കടലിൽ എത്തിയോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി.
ഡിഎന്‍എ പരിശോധന സ്വകാര്യ ലാബുകളിൽ ചെയ്യാമോ എന്ന് പരിശോധിക്കുന്നു. സ്കൂൾ ക്യാമ്പുകളിൽ നിന്ന് ദുരിത ബാധിതരെ മാറ്റും. പകരം സംവിധാനം കണ്ടെത്തും. കുട്ടികളുടെ പഠനം മുൻനിർത്തിയാണ് ഈ തീരുമാനം. ദുരന്ത ബാധിത വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ വീണ്ടെടുക്കും.
പൊലീസിന്റെ സഹായം ഇതിനായി തേടും .അപകടാവസ്ഥയിലൂടെ കെട്ടിടങ്ങൾ ഉടമകളുടെ അനുമതിയോടെ പൊളിച്ച് നീക്കും. സൈന്യത്തിന്റെ തുടർ നടപടികൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തി. വിവിധ സേനകളിൽ നിന്ന് 1174 പേർ തെരച്ചിലിൽ പങ്കെടുക്കുന്നു. നാട്ടുകാരും വോളന്റിയർമാരും തിരച്ചിലിനുണ്ട്.
