കനത്ത മഴ; ജിസാനിൽ കനത്ത നാശം

0
446

ജിസാൻ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സൗദിയിലെ ജിസാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. കാലാവസ്ഥ പ്രവചനം ശരിവെച്ച് ഇന്നലെ ജിസാനിലും മക്കയിലുമെല്ലാം കനത്ത മഴ പെയ്തിരുന്നു.

ജിസാന്‍ – കനത്ത മഴയെ തുടര്‍ന്ന് ജിസാനില്‍ സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍തുവാലില്‍ റോഡുകള്‍ തോടുകളായി മാറി. ശക്തമായ മഴക്കിടെ കഴുത്തോളം വെള്ളമുയര്‍ന്ന റോഡുകളിലൂടെ ആളുകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ജിസാന്‍, അബൂഅരീശ്, അഹദ് അല്‍മസാരിഹ, അല്‍തുവാല്‍ സ്വബ്‌യ, സ്വാംത, ദമദ്, അല്‍ഹരഥ്, അല്‍ദായിര്‍, അല്‍റൈഥ്, അല്‍ആരിദ, അല്‍ഈദാബി, ഫൈഫ, ഹുറൂബ്, അല്‍ദര്‍ബ്, ബേശ്, ഫുര്‍സാന്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു.

കനത്ത മഴക്കിടെ ജിസാനില്‍ റോഡ് ഇടിഞ്ഞ് കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് റോഡ് തകരുകയായിരുന്നു. ഇടിഞ്ഞ റോഡില്‍ കാര്‍ കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ജിസാന്‍ പ്രവിശ്യക്ക് വടക്ക് അല്‍ദര്‍ബിലെ വാദി അല്‍ഖരനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ ഒരു കൂട്ടം സ്വദേശി യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അല്‍ദര്‍ബ്, അല്‍ഫതീഹ റോഡിലാണ് സംഭവം.

റോഡ് മുറിച്ചൊഴുകുന്ന മലവെള്ളപ്പാച്ചില്‍ കണ്ട് യുവാവ് കാര്‍ നിര്‍ത്തുകായിരുന്നു. മലവെള്ളപ്പാച്ചിന് ശക്തിവര്‍ധിച്ചതോടെ യുവാവ് കാര്‍ പിറകോട്ടെടുക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. ഇതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു കാറുകളിലെ യാത്രക്കാരായ യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ രക്ഷിക്കുകയായിരുന്നു.