ആദ്യ ബഹിരാകാശ നിലയയാത്ര; മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ

0
767

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്രയ്ക്കായി ആദ്യമായി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിലെ യാത്രികരുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവരാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ പരിശീലനം തേടാൻ ഒരുങ്ങുന്നത്.

ആക്‌സിയം-4 ദൗത്യത്തിനായിനായാണ് ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്. ശുഭാൻശു ശുക്ലയെ പ്രാഥമിക ദൗത്യത്തിനായുളള പൈലറ്റായും പ്രശാന്തിനെ ബാക്കപ്പ് മിഷൻ പൈലറ്റായുമാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. “ഗഗന്യാത്രി” എന്നറിയപ്പെടുന്ന രണ്ട് ഉദ്യോഗസ്ഥരുടെയും പരിശീലനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ദൗത്യത്തിനിടയിൽ, ഉദ്യോഗസ്ഥർ ഐഎസ്എസിൽ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷണ-സാങ്കേതിക പ്രദർശന പരീക്ഷണങ്ങൾ നടത്തുകയും ബഹിരാകാശ വ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.

ക്യാപ്റ്റൻ ശുക്ലയെ കൂടാതെ യുഎസിൽ നിന്നും പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ടിൻ്റെ സാവോസ് ഉസ്നാൻസ്കി (മിഷൻ സ്‌പെഷ്യലിസ്റ്റ്), ഹംഗറിയിലെ ടിബോർ കപു (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരും ആക്‌സിയം-4 മിഷൻ ടീമിലുണ്ട്.

ദൗത്യം പതിനാല് ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമാണ് നാസ ആക്‌സിയം -4 ദൗത്യം പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ ലഖ്‌നൗവാണ് ശുക്ലയുടെ സ്വദേശം. 18 വർഷം മുമ്പാണ് സൈനിക പരിശീലനത്തിനായി നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നത്.