വയനാട്: രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്റേതായി ലക്ഷത്തിലൊന്ന് സാധ്യതയാണെങ്കിലും പരിശോധിച്ചു മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആയിരത്തിലൊന്നല്ല, ലക്ഷത്തിലൊന്നാണെങ്കിലും സാധ്യത പരിശോധിച്ച് മുന്നോട്ട് പോകും.
സാങ്കേതിക വിദ്യ ഉപയോഗിക്കും. ആ നിലപാടാണ് സര്‍ക്കാരിന്റേത്. നാല് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിലും സമാന നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. അതില്‍ എല്ലാവരും സഹകരിച്ചു എന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.
ആറ് സോണുകളായി തിരിച്ചാണ് പരിശോധന. എല്ലായിടത്തും രക്ഷാപ്രവര്‍ത്തനം എത്തുകയെന്നത് പ്രധാനപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
210 മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. 83 സ്ത്രീകള്‍, 96 പുരുഷന്മാര്‍, 29 കുട്ടികള്‍ എന്നിങ്ങനെയാണ് കണക്ക്. 119 മൃതദേഹം തിരിച്ചറിഞ്ഞു. റേഷന്‍കാര്‍ഡ്, ആശാവര്‍ക്കര്‍മാര്‍, ഡിടിപിസി എന്നിവര്‍ മുഖേനയും കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
വനം വകുപ്പിലെ രക്ഷാദൗത്യം നടത്തുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് സര്‍വ്വെ പുരോഗമിക്കുകയാണ്. സാധ്യതമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പില്‍ ആളുകള്‍ അനാവശ്യമായി കയറി ഇറങ്ങുന്നത് ഒഴിവാക്കണം. അത് അവരുടെ വീടാണ്. സ്വകാര്യത സംരക്ഷിക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിജീവിതരുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
