‘ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?’; ഉള്ളുലച്ച് രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്

0
1865

കണ്ണൂര്‍: മുണ്ടക്കൈയിലെ ദുരന്തഭൂമിയില്‍നിന്നും ഉള്ളുലയ്ക്കുന്ന കാഴ്ചകളും വാര്‍ത്തകളുമാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ് മണ്ണിനടിയിലകപ്പെട്ടത്. ദുരന്തം തുടച്ചുനീക്കിയ ചൂരല്‍മലയും മുണ്ടക്കൈയും കേരളത്തിന്റെ നൊമ്പരമായി.

മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദുരന്തത്തിന്റെ ഉരുള്‍പൊട്ടല്‍ ദുരന്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയം തൊടുന്ന ഒരു ഡയറിക്കുറിപ്പ് എഴുതിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മുയ്യം എയുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അദിതി. അദിതി എഴുതിയ ഡയറിക്കുറിപ്പിന്റെ ചിത്രം മുയ്യം സ്‌കൂളിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്ന് സ്‌കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോളാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആ നാട് മുഴുവന്‍ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകള്‍ മരിച്ചു. കുറേ പേരെ കാണാതായി. കുറേ വീടുകള്‍ പൊട്ടിപ്പോയി. ടിവിയില്‍ ആളുകള്‍ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ?’, ദുരന്തം നടന്ന ജൂലൈ 30ല്‍ അദിതി എഴുതിയ ഡയറി ഇങ്ങനെയാണ്.

രണ്ടാം ക്ലാസിലെ അദിതിയുടെ ഡയറിയില്‍ നിന്നും, കരുതലിന്റെ തലമുറ ഇനിയും കേരളത്തില്‍ ഉണ്ട്, എന്നും എക്കാലവും. ഇഷ്ടം, സ്‌നേഹം. എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഡയറിക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറിക്കുറിപ്പിനുതാഴെ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഒരു കൊച്ചുചിത്രവും അദിതി വരച്ചുവെച്ചിട്ടുണ്ട്. ഉരുള്‍പൊട്ടി കല്ലും മരവും ഇടിഞ്ഞുവീഴുന്നതും വീടുതകരുന്നതും മണ്ണിനടിയില്‍ കിടക്കുന്ന മനുഷ്യരെയുമെല്ലാം കുഞ്ഞ് അദിതി ഡയറിയില്‍ വരച്ചുവെച്ചിട്ടുണ്ട്.

അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 255 ആയി. ചാലിയാറില്‍ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേര്‍ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണവും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്.