പൊതുസ്ഥലത്ത് രണ്ട് പുരുഷന്മാര്‍ തമ്മില്‍ വഴക്കിടുന്നത് ഇന്ന് അത്ര അസാധാരണമായ കാര്യമല്ല. എന്നാല്‍ അത് ഒരാള്‍ക്കൂട്ടമാകുമ്പോള്‍ പ്രശ്നം ഗുരുതരമാകുന്നു. ആ വഴക്ക് ഒരു സ്ത്രീയും പുരുഷനും തമ്മിലാകുമ്പോള്‍ ആളുകളുടെ ആകാംഷ വര്‍ദ്ധിക്കുന്നു.
അടുത്ത കാലത്തായി പൊതു സ്ഥലത്ത് നിന്നും ഇത്തരത്തില്‍ വഴക്കടിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാനമായൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് വീഡിയോ കണ്ടത്. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലെ തിരക്കേറിയ റോഡിൽ കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് ഒരു യുവതി യുവാവിന്‍റെ കോളറിന് കയറി പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
കടയ്ക്കുള്ളിലും പുറത്തും റോഡിലുമായി നിരവധി പേര്‍ കൂടി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയിലാണ് ചുവന്ന ടീ ഷര്‍ട്ട് ധരിച്ച യുവാവിന്‍റെ കോളറിന് പിടിച്ച ഭാര്യ, ഭര്‍ത്താവിന്‍റെ ചെകിട്ടത്ത് ആഞ്ഞടിക്കുന്നത്. ഇരുവരും തമ്മിലുള്ള വഴക്കിനിടെ കൂടി നിന്നവരോട് യുവതി വീഡിയോ റെക്കോർഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതും കേള്‍ക്കാം.
ഇടയ്ക്ക് ചിലര്‍ ഇടപെട്ട് യുവതിയെ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, യുവതി, അയാളെ മര്‍ദ്ദിക്കുന്നത് തുടരുന്നു. ഘർ കെ കലേഷ് എന്ന ജനപ്രീയ എക്സ് ഹാന്‍റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാണ് സംഭവം നടന്നതെന്ന് അറിയില്ലെങ്കിലും ദമ്പതികൾ തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് പരസ്യമായ വഴക്കിന് കാരണമായതെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
