അധികാരത്തില്‍ കൈ കടത്തിയാല്‍ നിയന്ത്രിക്കാന്‍ തനിക്കറിയാം; സതീശനെതിരെ കെ സുധാകരന്റെ ഒളിയമ്പ്

0
1040

തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്നും കെ സുധാകരന്‍ ന്യായീകരിച്ചു.

വിമര്‍ശനങ്ങള്‍ പരിശോധിക്കും. താനും സതീശനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. സതീശനെ ഇപ്പോള്‍ കണ്ടാലും ചായ വാങ്ങികൊടുക്കും. എന്തുവിമര്‍ശനമാണ് ഉയര്‍ന്നതെന്നത് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു. വി ഡി സതീശനെതിരെയാണ് സുധാകരന്റെ ഒളിയമ്പെന്നാണ് വിലയിരുത്തൽ. വിഡി സതീശൻ സൂപ്പർ പ്രസിഡൻ്റ് ചമയുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു.

കെപിസിസിയുടെ അധികാരത്തില്‍ പ്രതിപക്ഷ നേതാവ് കൈ കടത്തുകയാണെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു. വയനാട്ടിലെ യോഗത്തിലെ വാര്‍ത്ത പുറത്തുവിട്ടത് സതീശനാണെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വസ്തുതകള്‍ പരിശോധിക്കണമെന്ന് സുധാകരന്‍ പറഞ്ഞത്.

വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നുവന്നത്. വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണവും യോഗത്തില്‍ ഉണ്ടായി. വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന്റെ ശോഭ കെടുത്തിയത് പ്രതിപക്ഷ നേതാവാണെന്ന് ചില ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ ഭാരവാഹികള്‍ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് വിവരം.