കൊല്‍ക്കത്ത: വിമാനത്തില്‍ വച്ച് ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി യുവതി. അടുത്ത സീറ്റിലിരുന്ന ദിനേശ് കുമാര്‍ സരോഗി എന്നയാള്‍ അശ്ലീല വീഡിയോ കാണിച്ചശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ വച്ചാണ് സംഭവം. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് എക്സിലൂടെയാണ് 28കാരിയുടെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്ത പൊലീസിന് രേഖാമൂലം പരാതി നല്‍കിയതായും യുവതി വ്യക്തമാക്കി.
ജിന്‍ഡാല്‍ സിഇഒയായ ദിനേശ് കെ.സരോഗി വിമാനത്തില്‍ എന്‍റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. ഏകദേശം 65 വയസ് അദ്ദേഹത്തിനുണ്ടായിരിക്കണം. ഒമാനിലാണ് താമസിക്കുന്നതെന്നും പതിവായി യാത്ര ചെയ്യാറുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കുടുംബ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു സാധാരണ സംഭാഷണം.
അദ്ദേഹത്തിന്‍റെ രണ്ട് ആണ്‍മക്കള്‍ യു.എസിലാണ് താമസിക്കുന്നത്. തുടര്‍ന്ന് എന്‍റെ ഹോബിയെക്കുറിച്ചായി അദ്ദേഹത്തിന്‍റെ ചോദ്യം. സിനിമകള്‍ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. തന്‍റെ ഫോണില്‍ സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ഫോണും ഇയര്‍ഫോണും എനിക്കുനേരെ നീട്ടി.
എന്നാല്‍ അശ്ലീല വീഡിയോയായിരുന്നു അതില്‍. അദ്ദേഹം എന്‍റെ ദേഹത്ത് പരതാന്‍ തുടങ്ങി. പേടിച്ചുവിറച്ച ഞാന്‍ വാഷ് റൂമിലേക്ക് ഓടി വിമാന ജീവനക്കാരനോട് പരാതിപ്പെട്ടു. നന്ദി, ഇത്തിഹാദ് ടീം വളരെ സജീവമായി പ്രവർത്തിക്കുകയും ഉടൻ നടപടിയെടുക്കുകയും ചെയ്തതിന്. അവർ എന്നെ അവരുടെ ഇരിപ്പിടത്തിൽ ഇരുത്തി ചായയും പഴങ്ങളും നൽകി” എന്നായിരുന്നു യുവതിയുടെ കുറിപ്പ്.