യു പി ലക്ഷ്യമിട്ട് രാഹുല്‍; ഒരു മാസത്തിനിടെ മൂന്നാം സന്ദര്‍ശനം

0
1256

കോണ്‍ഗ്രസിന് ഊര്‍ജ്ജം പകര്‍ന്ന് പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് രാഹുല്‍ ഉത്തര്‍പ്രദേശിലെത്തിയത്. ഇത് കോണ്‍ഗ്രസിനും നേതാക്കളും താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷിന്റെ കൈപിടിച്ച് സംസ്ഥാനത്ത് മിന്നും വിജയം നേടിയ രാഹുല്‍ ഉത്തര്‍പ്രദേശില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിലയിരുത്തല്‍. അമേത്തിയില്‍ പരാജയപ്പെട്ടതിന് ശേഷം സംസ്ഥാനവുമായി രാഹുല്‍ കുറച്ചു കാലം അകലം പാലിച്ചിരുന്നു. മികച്ച വിജയം നേടിയെടുത്തതിന് ശേഷം സംസ്ഥാനത്തെ രാഹുല്‍ ശ്രദ്ധിക്കുന്നതില്‍ പ്രവര്‍ത്തകരും നേതാക്കളും സന്തോഷത്തിലാണ്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയായിരുന്നു ഉത്തര്‍പ്രദേശിലേക്കുള്ള രാഹുലിന്റെ ആദ്യവരവ്. ധന്യവാദ് സഭയുമായാണ് രാഹുല്‍ എത്തിയത്. അമ്മ സോണിയാ ഗാന്ധി ഏല്‍പ്പിച്ച റായ്ബറേലിയടക്കം ബിജെപി കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കുന്ന വിജയമായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടിയത്. ഇതിന് പിന്നാലെയിരുന്നു വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ആദ്യം ഉത്തര്‍പ്രദേശിലെത്തിയത്.

ഹാത്രസ് ഇരകളെ സന്ദര്‍ശിക്കാനായിരുന്നു രാഹുലിന്റെ രണ്ടാം സന്ദര്‍ശനം. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഹാത്രസിന് രാഹുലിന്റെ സന്ദര്‍ശനം ആശ്വാസമായിരുന്നു,. സാധ്യമായ എല്ലാ വഴിയിലും തങ്ങളെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു ഹാത്രസില്‍ നിന്നും രാഹുലിന്റെ മടക്കം.

വിവിധ സാമൂഹിക വിഭാഗങ്ങളുമായി യോഗം വിളിച്ചുകൂട്ടിയാണ് രാഹുല്‍ മൂന്നാമതും ഉത്തര്‍പ്രദേശിലേക്ക് എത്തിയത്. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിനായുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യമെന്നാണ് വിവരം. 2019 ലെ അമേഠിയിലെ തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന്റെ രാഷ്ട്രീയ ഇടമായ ഉത്തര്‍പ്രദേശില്‍ അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ എത്തിയത് വെറും മൂന്ന് തവണ മാത്രമായിരുന്നു. ആ ഇടത്തേക്കാണ് ഒരു മാസത്തില്‍ മൂന്ന് തവണ രാഹുലെത്തുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ യുപിയുടെ പങ്ക് അനിഷേധ്യമായതിനാല്‍ തന്നെയാവാം രാഹുലിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. 2024ലെ ലോക്സഭാ ഫലം കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ഇടം വീണ്ടെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് പ്രസക്തമായി തുടരണമെങ്കില്‍ രാഹുലിന്റെ ഈ ഇടപെടല്‍ നിര്‍ണായകമാണ്.