ജിദ്ദ: സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സഊദി പൗരന് ഏഴ് വർഷം തടവും 1 ദശലക്ഷം റിയാൽ പിഴയും. സാമ്പത്തിക തട്ടിപ്പ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും വിശ്വാസ വഞ്ചന നടത്തിയതിനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഇരകളെ കബളിപ്പിച്ച് 18 മില്യൺ റിയാൽ പ്രതി തൻ്റെ കമ്പനി മുഖേന നിക്ഷേപ കരാറുണ്ടാക്കി സാമ്പത്തിക നിക്ഷേപം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു ഇത്. ആളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിയിലേക്ക് കൈമാറുകയും വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കുകയും ചെയ്തു.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആധികാരികത ഉറപ്പുവരുത്താനും മികച്ച നിക്ഷേപ രീതികൾ പരിശോധിക്കാനും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
